ആരിൽ നിന്നും കോവിഡ് പകരാം; കനത്ത ജാഗ്രതാ നിർദ്ദേശവുമായി സർക്കാർ

തിരുവനന്തപുരം: രോ​ഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കനത്ത ജാ​ഗ്രതാ നിർദ്ദേശവുമായി സംസ്ഥാന സർക്കാർ. ബ്രേക്ക് ദി ചെയിൻ ക്യാംപയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ‘ആരിൽ നിന്നും രോഗം പകരാം’ എന്ന ജാഗ്രത എപ്പോഴുമുണ്ടാകണം. ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്നതാണ് മൂന്നാം ഘട്ട ക്യാംപയിൻ. 
രോഗികളിൽ 60 ശതമാനത്തോളം പേർ രോഗലക്ഷണമില്ലാത്തവരാണ്. അതിനാൽ കൊവിഡ് വ്യാപനത്തിന്‍റെ ഈ ഘട്ടം ബ്രേക്ക് ദി ചെയ്നിന്‍റെ മൂന്നാം ഘട്ടമായി പ്രധാനജാഗ്രതാ നിർദേശം കൂടി നൽകുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ആരിൽ നിന്നും രോഗം പകരാം എന്നതാണ്. രോഗലക്ഷണമുള്ളവരെ കണ്ടാലറിയാം. അല്ലാത്തവരെ തിരിച്ചറിയാനാകില്ല. ഓരോരുത്തരും ദിവസവും സമ്പർക്കം പുലർത്തുന്ന മാർക്കറ്റുകൾ, തൊഴിലിടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആരിൽ നിന്നും ആർക്കും രോഗം വന്നേക്കാം. അതിനാൽ ഒരാളിൽ നിന്നും രണ്ട് മീറ്റർ അകലം പാലിച്ച് സ്വയം സുരക്ഷിതവലയം തീർക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഇടപഴകുന്ന എല്ലാ സ്ഥലങ്ങളിലും ചുറ്റും രണ്ട് മീറ്റർ അകലം ഉറപ്പാക്കണം. ഈ സുരക്ഷിതവലയത്തിൽ നിന്ന് മാസ്ക് ധരിച്ചും, സോപ്പ്, സാനിറ്റൈസർ എന്നിവ ഉപയോഗിച്ചും കണ്ണി പൊട്ടിക്കുന്നത് ശക്തമാക്കണം. ആൾക്കൂട്ടം അനുവദിക്കരുത്. രോഗവ്യാപനത്തിന്‍റെ ഈ ഘട്ടത്തിൽ വലിയ തോതിൽ പലയിടത്തും മരണമുണ്ടാകുന്നു. ഈ ഘട്ടത്തിലും  മരണനിരക്ക് കുറയ്ക്കാനാകുന്നത് ജാഗ്രത കൊണ്ട് തന്നെയാണ്. ഈ ജാഗ്രതയ്ക്ക് നമ്മുടെ ജീവന്‍റെ വിലയുണ്ട്. അതിനാൽ ജീവന്‍റെ വിലയുള്ള ജാഗ്രത എന്ന മുദ്രാവാക്യം എല്ലാവരും ഏറ്റെടുക്കണം-മുഖ്യമന്ത്രി പറഞ്ഞു

admin:
Related Post