ദുൽഖർ സൽമാൻ പ്രൊഡക്ഷൻ ഹൌസ് വേഫെറർ ഫിലിംസിന്റെ ഇൻഡസ്ട്രിയൽ ഹിറ്റ് സിനിമ ‘ലോക – ചാപ്റ്റർ 1: ചന്ദ്ര’ ക്ക് രണ്ടാം ഭാഗം വരുന്നു. ചാപ്റ്റർ 2 സിനിമയുടെ അന്നൗൺസ്‌മെന്റ് നടത്തിയത് ചാത്തനായി എത്തിയ ടോവിനോയും ചാർളി എന്ന കഥാപാത്രമായി എത്തിയ ദുൽഖറും ചേർന്നാണ്. ഇരുവരും ചേർന്നുള്ള വീഡിയോയിലൂടെ ആണ് സെക്കന്റ് പാർട്ട് അന്നൗൺസ് ചെയ്തത്.
അഞ്ചാം ആഴ്ചയും 275 സ്‌ക്രീനിൽ നിറഞ്ഞു പ്രദർശിപ്പിക്കുന്ന ‘ലോക ചാപ്റ്റർ 1: ചന്ദ്ര’ ഇതിനകം 275 കോടി കടക്കുകയും 300 കോടിയിലേക്ക് അടുക്കുകയും ചെയ്യുന്ന ആഘോഷത്തിനിടയിലാണ് പുതിയ സിനിമയുടെ വിവരം ആരാധകരിലേക്ക് എത്തിയത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ രണ്ടു കാമിയോ റോളുകളിൽ എത്തിയവരാണ് ടോവിനോയും ദുൽഖർ സൽമാനും. ചാത്തനായും ചാർളിയായും നിറഞ്ഞാടിയ ഇരുവരും ആരാധകർ കാത്തിരുന്ന വിവരം വീഡിയോ വഴി അറിയിക്കുകയായിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര’ അഞ്ചാം ആഴ്ചയിലേക്ക് .275 സ്ക്രീനിലായി കേരളത്തിൽ ഉടനീളം വിജയ യാത്ര തുടരുകയാണ് ലോക. സക്സസ്സ് ട്രൈലെർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത് . 275 കോടി കളക്ഷൻ ഇതിനകം കരസ്ഥമാക്കിയ ചിത്രത്തിന് 300 കോടി എന്ന സ്വപ്ന നേട്ടം അകലെയല്ല. മലയാളത്തിലെ മറ്റു ഓൾ ടൈം ടോപ് ഗ്രോസ്സർ ചിത്രങ്ങളേക്കാൾ വമ്പൻ മാർജിനിൽ ലീഡ് നേടിയാണ് ബോക്സ് ഓഫീസിൽ മുന്നേറിയാണ് ‘ലോക’ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി പാൻ ഇന്ത്യൻ ഹിറ്റ് കൂടി ആണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് ‘ലോക’. കേരളത്തിന്റെ പുരാണങ്ങളിലെയും കെട്ടുകഥകളിലെയും ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കഴിഞ്ഞ ദിവസം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ വഴി വിറ്റ ചിത്രം എന്ന റെക്കോർഡും ‘ലോക’ സ്വന്തമാക്കിയിരുന്നു. സൊമാറ്റോയുടെ ഡിസ്ട്രിക്ട് ആപ്പിലും ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ മലയാള ചിത്രമായി ‘ലോക’ മാറിയിരുന്നു. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കല്യാണി, നസ്ലൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തു. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറി.
അന്താരാഷ്ട്ര ചിത്രങ്ങളോട് കിട പിടിക്കുന്ന മേക്കിങ് മികവ് കൊണ്ടും പ്രേക്ഷകർ ഇതുവരെ കാണാത്ത അവതരണ ശൈലി കൊണ്ടും മലയാള സിനിമയിലെ നാഴികക്കല്ലായി ചിത്രം മാറി. ‘ലോക’ കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ചിത്രത്തിന്റെ വൻ വിജയം ആഘോഷിച്ചു കൊണ്ടാണ് ഇൻഡസ്ട്രി ഹിറ്റ് ആയ ലോകയുടെ സക്സസ്സ് ട്രൈലെർ പുറത്തിറക്കിയിരിന്നു. അഞ്ചാമത്തെ ആഴ്ചയിലും ഇത്രെ അധികം സ്‌ക്രീനിൽ ഷോ മുന്നേറുന്നു എന്ന അപൂർവ കാഴ്ചക്ക് കേരളം സാക്ഷ്യം വഹിക്കുകയാണ്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് – സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് – വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പിആർഒ- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ
സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത “അവൾ” എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസായി. മുഹാദ് വെമ്പായത്തിന്റെ വരികൾക്ക് കണ്ണൻ ശ്രീ ഈണം പകർന്ന് നിഫ ജഹാൻ, ജോബി തോമസ് എന്നിവർ ആലപിച്ച ” “നീയറിഞ്ഞോ രാക്കിളി ” എന്ന ഗാനമാണ് റിലീസായത്. നിരഞ്ജന അനൂപ്,കെ പി എ സി ലളിത, സബിത ജയരാജ്, നിതിൻ രഞ്ജി പണിക്കർ,ഷൈനി സാറ,മനോജ് ഗോവിന്ദൻ,ഷിബു നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഗോൾഡൻ വിങ്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, ഷിബു നായർ, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സച്ചു സജി നിർവഹിക്കുന്നു. എഡിറ്റിംഗ്-ശ്രീജിത്ത് സി ആർ,ഗാനരചന-മുഹാദ് വെമ്പായം,സംഗീതം-കണ്ണൻ സി ജെ,കലാസംവിധാനം-ജി ലക്ഷ്മണൻ,മേക്കപ്പ്-ലിബിൻ മോഹൻ, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ-വിനോദ് പി ശിവറാം,പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം. ഒക്ടോബർ പത്തിന് “അവൾ” പ്രദർശനത്തിനെത്തുന്നു.പി ആർ ഒ-വിവേക് വിനയരാജ്.
പാലാഴി മഥനത്തിന്‍റെ ഐതിഹാസിക കഥ അനുസ്‌മരിച്ചു കൊണ്ടാണ് കല്യാണരാമൻ വസതിയിൽ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. സന്തുലനം, പരിവർത്തനം, ദിവ്യബോധം എന്നിവയുടെ പ്രപഞ്ചശക്തിയായ ശിവഭഗവാനെ പ്രകീർത്തിക്കുന്ന വിധത്തിലുള്ള കൈലാസ പർവതത്തിന്‍റെയും പവിത്രമായ ശിവലിംഗത്തിന്‍റെയും ഗംഭീരമായ പുനർനിർമ്മാണമായിരുന്നു ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ കാതൽ. ഏഴ് മാതൃഭാവങ്ങളിലുള്ള ദേവിമാരായ സപ്‌തമാതാക്കളുടെ ചിത്രീകരണവും ഒരുക്കിയിരുന്നു. അന്ധകാസുരനെ പരാജയപ്പെടുത്തുവാനായി ജന്മമെടുത്തു എന്ന് വിശ്വസിക്കപ്പെടുന്ന ഉഗ്രവും രക്ഷാകരവുമായ ഈ രൂപങ്ങൾ സംരക്ഷണവും സമൃദ്ധിയും ആത്മീയ ഉന്നതിയും നൽകുന്നവയായി കരുതി ആരാധിക്കപ്പെടുന്നു. ഇവയെല്ലാം ചേർന്ന് പരിവർത്തനത്തിന്‍റെ സാരാംശവും ധർമ്മത്തിന്‍റെ വിജയവും ദൈവിക പുരുഷനും സ്ത്രീയും തമ്മിലുള്ള വിശുദ്ധമായ ബന്ധവും എല്ലാം ഒന്നിച്ച് പകർത്തിയിരിക്കുന്നു. നവരാത്രി ആഘോഷത്തിന്‍റെ ഒരു പ്രധാന ആകർഷണം പരമ്പരാഗത ബൊമ്മക്കൊലു ആയിരുന്നു. ദിവ്യത്വത്തെയും ദൈനംദിന ജീവിതത്തെയും പ്രതിഫലിപ്പിക്കുന്നതിനായി ശ്രദ്ധാപൂർവ്വം ക്രമീകരിച്ച പാവകളുടെയും ചെറുപ്രതിമകളുടെയും ഊർജ്ജസ്വലവും പല തട്ടുകളിലുള്ളതുമായ ഒരു പ്രദർശനമാണ് ഇത്. ദക്ഷിണേന്ത്യൻ വീടുകളിലെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ഏറെ പ്രചാരത്തിലുള്ള ഒരു ആചാരമാണ് ബൊമ്മക്കൊലു.
കല്യാണരാമൻ കുടുംബത്തിലെ ബൊമ്മക്കൊലുവിൽ പുരാണ കഥകൾ, ദൈനംദിന ജീവിതത്തിലെ രംഗങ്ങൾ, സരസ്വതി, പാർവതി, ലക്ഷ്‌മി എന്നീ ദേവതകളുടെ ദിവ്യ സാന്നിധ്യം എന്നിവയാണ് ചിത്രീകരിച്ചിരുന്നത്. അതിഥികളെ സ്വീകരിച്ചതിനൊപ്പം ബൊമ്മക്കൊലുവിനു പിന്നിലെ കഥകളും അവർക്കായി വിവരിച്ചു നൽകിയിരുന്നു.
കൊച്ചി: നികുതി വെട്ടിച്ച് കടത്തിയ ആഡംബരം വാഹനങ്ങൾ പിടിച്ചെടുക്കുന്ന കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോർ തുടരുമെന്ന് കസ്റ്റംസ്. അതേസമയം ഭൂട്ടാനിൽ നിന്ന് കടത്തിയ ആഢംബര വാഹനങ്ങൾ കണ്ടെത്താനാകാതെ വലയുകയാണ് കസ്റ്റംസ് അധികൃതർ. കേരളത്തിൽ എത്തിച്ച 150ലേറെ വാഹനങ്ങളിൽ ഇതുവരെ കണ്ടെത്താനായത് 38 എണ്ണം മാത്രമാണ്. പ്രതികൾ ഇതിനോടകം വാഹനങ്ങൾ വ്യാപകമായി ഒളിപ്പിച്ചതാണെന്നാണ് കസ്റ്റംസ് പറയുന്നത്.ഇതിനെ തുടർന്ന് വാഹനങ്ങൾ കണ്ടെത്താൻ പൊലീസിന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയും സഹായം തേടിയിരിക്കുകയാണ് കസ്റ്റംസ് അധികൃതർ.
കാർ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടൻ അമിത് ചക്കാലക്കൽ ഹാജരാക്കിയ കൂടുതൽ രേഖകൾ പരിശോധിക്കുകയാണ് കസ്റ്റംസ്. പലപ്പോഴായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അമിത് യാത്ര നടത്തിയത് കോയമ്പത്തൂർ റാക്കറ്റിലെ അംഗങ്ങളെ കാണാനായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. കൊച്ചി കുണ്ടന്നൂരിൽ നിന്ന് ഫസ്റ്റ് ഓണർ ലാൻഡ് റോവർ പിടികൂടിയതിൽ, റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വാഹനയുടമ മാഹീൻ അൻസാരി ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. മാഹിന് കാർ കടത്തിലിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന കോയമ്പത്തൂർ റാക്കറ്റുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണസംഘം. അനുകൂല തെളിവുകൾ ലഭിച്ചാൽ കടുത്ത തുടർ നടപടികൾ ഉണ്ടാകും.
ന്യൂഡൽഹി: അറുപത് വർഷക്കാലം ഇന്ത്യൻ വ്യോമാതിർത്തി കാത്ത ഇന്ത്യൻ സേനയുടെ ഭാഗമായ മിഗ്-21വിമാനങ്ങൾ വിടവാങ്ങി. പാന്തേഴ്‌സ് എന്ന് വിളിപ്പേരുള്ള 23 നമ്പർ സ്ക്വാഡ്രണിന്റെ ഭാഗമായ അവസാനത്തെ മിഗ്-21 ജെറ്റുകൾക്ക് ചണ്ഡീഗഡിലെ വ്യോമതാവളത്തിലാണ് വിടവാങ്ങൽ ചടങ്ങ് നടത്തിയത്.വിമാനങ്ങുടെ അവസാന പറക്കൽ നടത്തിയത് ഇന്ത്യൻ വ്യോമസേന മേധാവിയും സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമ്മയും ചേർന്നാണ്.2 വർഷം നീണ്ട സേവനം ചരിത്രമാകുന്ന യാത്രയയപ്പിൽ മുഖ്യ അതിഥിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയും എത്തിയിരുന്നു. രണ്ട് മണിക്കൂർ നീണ്ട ചടങ്ങിൽ 8,000 അടി ഉയരത്തിൽ നിന്ന് സ്കൈഡൈവ് ചെയ്ത വ്യോമസേനയുടെ എലൈറ്റ് സ്കൈഡൈവിംഗ് ടീമായ ‘ആകാശ് ഗംഗ’യുടെ പ്രദർശനം നടത്തിയിരുന്നു. 23-ാം നമ്പർ സ്ക്വാഡ്രണിൽ പെട്ട മിഗ്-21 ജെറ്റുകൾ ഫ്ലൈപാസ്റ്റ് ചടങ്ങിൽ പങ്കെടുക്കുകയും ജല പീരങ്കി സല്യൂട്ട് നൽകുകയും ചെയ്തു. മിഗ്-21ന് പകരമായി രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന തേജസ് എംകെ1എ യുദ്ധവിമാനങ്ങൾ ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
1963 ൽ ആണ് മിഗ്-21 ഇന്ത്യൻ സേനയുടെ ഭാഗമാകുന്നത്. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ സൂപ്പർ സോണിക് വിമാനമാണ് മിഗ്-21. 1965 ലെ ഇന്ത്യ പാക്ക് യുദ്ധത്തിൽ ഇവ ആദ്യമായി ഉപയോഗിച്ചത്. പിന്നീട് ഈ വിമാനങ്ങൾ സേനയുടെ പ്രധാന ആയുധമായി മാറുകയായിരുന്നു. 1971ലെ ബംഗ്ലാദേശ് യുദ്ധം, 1999 ലെ കാർഗിൽ യുദ്ധം തുടങ്ങിയ അവസരങ്ങളിൽ എല്ലാം ഇവ നിർണായക സാന്നിധ്യം അറിയിച്ചു.
ഇടുക്കി : പീരുമേട് സബ് ജയിലില്‍ പ്രതി തൂങ്ങി മരിച്ചു. കുമളി പളിയക്കൂടി സ്വദേശി കുമാര്‍ ആണ് മരിച്ചത്. പോക്‌സോ കേസിലെ പ്രതി ആണ്. ഭക്ഷണം കഴിക്കാന്‍ പുറത്ത് ഇറക്കിയപ്പോഴാണ് ശുചിമുറിയില്‍ കയറി ജീവന്‍ ഒടുക്കിയത്.
ബത്തേരി :വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു. രാജിക്കത്ത് കെ പി സി സിക്ക് അയച്ചു.
ടി ജെ ഐസക്കിനാണ് താല്‍ക്കാലിക ചുമതല. വയനാട്ടില്‍ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ പാര്‍ട്ടിയെ ഉലച്ച സാഹചര്യത്തിലാണ് നടപടി. ഡി.സി.സി ട്രഷററായിരുന്നു എന്‍.എം വിജയന്‍ മകനോടൊപ്പം ജീവനൊടുക്കിയതും മറ്റ് ആത്മഹത്യാ സംഭവങ്ങളും പാര്‍ട്ടിയെപിടിച്ചുലച്ചിരുന്നു. കടുത്ത സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ നേരിടുന്ന പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിഞ്ഞ ദിവസം എന്‍.എം വിജയന്റെ കുടുംബത്തിന്റെ കടബാധ്യ തീര്‍ക്കാനുള്ള പണം പാര്‍ട്ടി നല്‍കിയിരുന്നു.
ആലപ്പുഴ : എയിംസ് വിഷയത്തിൽ സുരേഷ് ഗോപിക്ക് വിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. സുരേഷ് ഗോപിയുടേത് ഉഡായിപ്പ് പണിയാണ്. അദ്ദേഹം പറയുന്നതില്‍ യാതൊരു കഴമ്പുമില്ലെന്നും ആര്‍ നാസര്‍ പറഞ്ഞു.
എയിംസ് വരുന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിക്കണം.എവിടെ കൊണ്ടുവരുന്നതിനും സര്‍ക്കാര്‍ തയ്യാറാണ് . കേന്ദ്രം ഇതുവരെ ഒരു തീരുമാനവും അറിയിച്ചിട്ടില്ല. സുരേഷ് ഗോപി വെറുതെ ഒന്ന് പൊട്ടിച്ചു. അല്ലാതെ ഒരു തീരുമാനവും ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടില്ലെന്ന് നാസര്‍ പറഞ്ഞു
എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്ന സുരേഷ് ഗോപിയുടെ ആവശ്യം ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനും തള്ളിയിരുന്നു. സുരേഷ് ഗോപി എന്ത് ഉദ്ദേശിച്ചാണ് ആലപ്പുഴയില്‍ വേണമെന്ന് പറഞ്ഞതെന്ന് അറിയില്ല. എയിംസ് തിരുവനന്തപുരത്ത് സ്ഥാപിച്ചാല്‍ കേരളത്തിനും തമിഴ്‌നാടിനും പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മുംബൈ: ട്രൈജെമിനൽ ന്യൂറാൽജിയ എന്ന രോഗം കാരണം കടുത്ത വേദനയിലൂടെയാണ് താൻ കടന്നുപോയിരുന്നതെന്ന് സൽമാൻ ഖാൻ. ഈ രോഗത്തെത്തുടർന്ന് തന്റെ കവിളിലും താടിയിലും കടുത്ത വേദന അനുഭവപ്പെട്ടിരുന്നതായാണ് സൽമാൻ പറയുന്നത്. ഒരു ടിവി ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സൽമാൻ ഇക്കാര്യം പറഞ്ഞത്.
ട്രൈജെമിനൽ നാഡിയിൽ ഉണ്ടാകുന്ന രോഗമായതിനാലാണ് ഇതിന് ഈ പേരു ലഭിച്ചത്. മുഖത്തുനിന്ന് തലച്ചോറിലേക്ക് സിഗ്നലുകൾ എത്തിക്കുന്ന നാഡിയാണ് ട്രൈജെമിനൽ നാഡി. കടുത്ത വേദനയായിരിക്കും രോഗ ലക്ഷണം. രോഗം മൂർച്ഛിക്കുന്നതോടെ വൈദ്യുതാഘാതമേറ്റതു പോലുള്ള വേദനയ്ക്ക് സാധ്യതയുണ്ട്. ഈ രോഗമുള്ളവർക്ക് ചവയ്ക്കുമ്പോഴോ പല്ലുതേക്കുമ്പോഴോ മുഖത്ത് സ്പർശിക്കുമ്പോഴോ എന്തിന് സംസാരിക്കുമ്പോൾ വരെ വേദനയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.
പൂർണ്ണമായും സംസ്കൃത ഭാഷയിൽ, ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുന്ന സയൻസ് ഫിക്ഷൻ അനിമേഷൻ സിനിമയാണ് “ധീ”. ആഗോളതലത്തിൽ നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്കൃത അനിമേഷൻ സിനിമയായ “പുണ്യകോടി ” ക്കു ശേഷം പപ്പറ്റിക്ക മീഡിയ നിർമ്മിക്കുന്ന സിനിമയാണ് ധീ. ഏറ്റവും മികച്ച അനിമേഷൻ സിനിമകൾക്കു ലഭിക്കുന്ന എഎൻഎൻ ( ANN ) അവാർഡുകൾ നാലെണ്ണം പുണ്യകോടി നേടിയിട്ടുണ്ട്.
2020-ൽ നെറ്റ്ഫ്ളിക്സിൽ റിലീസായ പുണ്യകോടിയുടെ വിജയം നൽകിയ അംഗീകാരങ്ങളിലൂടെയും പ്രേക്ഷക പിന്തുണയിലൂടെയും ആഗോള പ്രശസ്തി നേടിയ രവിശങ്കർ വെങ്കിടേശ്വരനാണ് ധീ സംവിധാനം ചെയ്യുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചിരിക്കുന്ന ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയെന്നത് അണിയറയിൽ പ്രവർത്തിക്കുന്നവരെല്ലാം മലയാളികളാണന്നുള്ളതാണ്.
ദീർഘനാളത്തെ ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം ആഗോള നിലവാരത്തിലുള്ള ഏറ്റവും നൂതനമായ അനിമേഷൻ സാങ്കേതികവിദ്യകളും നിർമിത ബുദ്ധിയും ഇന്ത്യയിലെ ഏറ്റവും മികച്ച അനിമേഷൻ ടീമും സിനിമയ്ക്ക് പിന്നിൽ അണിനിരക്കുന്നു.
ഇൻഫോസിസിലെ മുൻ ഉദ്യേഗസ്ഥനായിരുന്ന രവിശങ്കർ, മീഡിയ, അനിമേഷൻ മേഖലകളിലെ തൻ്റെ മുപ്പത് വർഷത്തെ അനുഭവ സമ്പത്ത് ഈ സിനിമയ്ക്കായി ഉപയോഗിക്കുന്നു.
പപ്പറ്റിക്ക മീഡിയ :- ഇന്ത്യയിലെ മുൻനിര അനിമേഷൻ സ്റ്റുഡിയോകളിൽ ഒന്നായ പപ്പറ്റിക്ക മീഡിയ, ലോകോത്തര നിലവാരത്തിലുള്ള വിദഗ്ദ്ധ ടെക്നീഷ്യന്മാരുടെ നേതൃത്വത്തിൽ, ഇന്ത്യയുടെ തനതായ സംസ്കാരവും കലാരീതികളും അനിമേഷൻ്റെ സഹായത്തോടെ ആഗോള തലത്തിലെത്തിക്കുക എന്ന എക ലക്ഷ്യത്തോടെ വിജയകരമായി മുന്നോട്ടു പോകുന്നു.
നിർമ്മാണത്തിൻ്റെ പ്രാരംഭഘട്ടത്തിലെത്തി നില്ക്കുന്ന സിനിമയുടെ നിർമ്മാണത്തിനും വിതരണത്തിനും സഹായം ലഭിക്കാൻ ഇന്ത്യയിലും വിദേശത്തുമുള്ള ഒടിടി പാർട്ട്ണർമാരെയും കോ-പ്രൊഡ്യൂസർമാരെയും തേടുന്നുണ്ട്. രവിശങ്കർ വെങ്കിടേശ്വരൻ ([email protected])
40 വർഷത്തിലേറെയായ ആത്മബന്ധം… ഓരോ കണ്ടുമുട്ടലും മറക്കാനാവാത്ത സ്നേഹബന്ധം… മനസ്സ് നിറയ്ക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി… അവാർഡുകൾ എത്ര തേടിവന്നാലും അതൊന്നും അത്ഭുതമല്ല… അർഹിക്കുന്നത് ഇതിനുമെല്ലാം എത്രയോ മേലെ.!
അടുത്തുനിന്ന് ആ സ്നേഹം അനുഭവിച്ച ഞാനറിയുന്നു, ഈശ്വരാനുഗ്രഹത്തിന്റെ ആ കരസ്പർശം.! അംഗചലനങ്ങൾ കൊണ്ട് അഭിനയത്തിൽ കവിത രചിക്കുന്ന മോഹനനടനം… വിസ്മയിപ്പിക്കുന്ന കഴിവുകൾ വാക്കുകൾക്കതീതം… വർണ്ണനകൾക്ക് അപ്പുറമുള്ള സ്നേഹത്തിന്റെ ഊഷ്മളത… പ്രതിസന്ധികളിൽ കൈവിടാതെ ചേർത്തുപിടിക്കുമെന്ന വിശ്വാസം… അതിർവരമ്പുകളില്ലാത്ത സൗഹൃദം, സഹോദര്യം…
പ്രിയ ലാൽ ഇന്ന് ‘ഫാൽക്കെ അവാർഡ്’ നെഞ്ചോടു ചേർത്തിരിക്കുന്നു.! ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു, ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു!