തിരുവനന്തപുരം ∙ കെപിസിസി മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.
മൂന്ന് തവണ രാജ്യസഭാ എംപിയും, രണ്ട് തവണ നിയമസഭാംഗവും, രണ്ട് തവണ കെപിസിസി പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണ പിള്ള കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. മികച്ച സഹകാരിയും സൗമ്യനും മിതഭാഷിയുമായിരുന്ന അദ്ദേഹം, കളങ്കമേൽക്കാത്ത രാഷ്ട്രീയ ജീവിതത്തിനുടമയായാണ് അറിയപ്പെട്ടിരുന്നത്. ഗ്രൂപ്പുകൾക്ക് അതീതനായ കോൺഗ്രസുകാരനായി ആണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് .ഭാര്യ: സതീദേവി. മകൾ: നീത.
സേലം: പ്രശസ്ത നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോ വാഹനാപകടത്തിൽ മരിച്ചു. ഷൈൻ ടോമും കുടുംബവും സഞ്ചരിച്ച കാർ ബെംഗളൂരുവിന് സമീപം സേലം-ബെംഗളൂരു ദേശീയ പാതയിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ഇന്ന് പുലർച്ചെ നടന്ന അപകടത്തിൽ ഷൈൻ ടോമിന്റെ കൈക്ക് പരിക്കേറ്റു.
ഷൈൻ ടോമിനൊപ്പം അമ്മ, സഹോദരൻ, സഹായി എന്നിവർ കാറിൽ ഉണ്ടായിരുന്നു. ഇവർ തൃശൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. കർണാടക രജിസ്ട്രേഷനുള്ള ഒരു ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഷൈനിന്റെ പിതാവ് സി.പി. ചാക്കോ തൽക്ഷണം മരിച്ചു. പരിക്കേറ്റവരെ ധർമ്മപുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടസമയത്ത് ആരാണ് വാഹനം ഓടിച്ചിരുന്നതെന്ന് വ്യക്തമല്ല. പൊലീസും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ രാത്രി തൃശൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ടതായിരുന്നു കുടുംബം. അടുത്തിടെ ഷൈൻ ടോം ഉൾപ്പെട്ട ഒരു കേസുമായി ബന്ധപ്പെട്ട് സി.പി. ചാക്കോ സജീവമായി ഇടപെട്ടിരുന്നു.
കൊച്ചി : മലയാളി സഞ്ചാരിയായ ശരത് കൃഷ്ണന്റെയും ഗീതമ്മയുടേയും യാത്രകള്‍ പുസ്തക രൂപത്തില്‍. ലുലുമാളില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി പുസ്തകം പ്രകാശനം ചെയ്തു. ശരത് കൃഷ്ണന്റെ യാത്രകള്‍ക്ക് പ്രചോദനമായ ഇന്‍കാം ടാക്‌സ് അസീ.കമ്മീഷണര്‍ ജ്യോതിഷ് കുമാറിന് പുസ്തകം കൈമാറിക്കൊണ്ടാണ് ‘അ’യുടെ പ്രകാശനം നടന്നത്. സംവിധായകന്‍ മേജര്‍ രവി പുസ്തക വിവരണം നടത്തി. അമ്മയ്‌ക്കൊപ്പമുള്ള സഞ്ചാരമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്നും പുസ്‌കതരൂപത്തില്‍ അനുഭവം വായനക്കാരിലേക്ക് എത്തുമ്പോള്‍ ഓരോ അമ്മമാര്‍ക്കുമുള്ള സമര്‍പ്പണമാണിതെന്നും ശരത് കൃഷ്ണന്‍ പ്രതികരിച്ചു. അഞ്ചാം വയസില്‍ തനിക്ക് നഷ്ടപ്പെട്ട അമ്മയുടെ ഓര്‍മകളുമായിട്ടാണ് ഹൈബി ഈഡന്‍ എം.പി വേദിയിലെത്തിയത്. ശരത് കൃഷ്ണനും ഗീതമ്മയ്ക്കും ആശംസയും അദ്ദേഹം നേര്‍ന്നു. എഴുത്തിന്റെ അനുകരണം അച്ഛനുമായി നടത്തുക എന്നത് കഠിനമേറിയ കാര്യമാണെന്നും ശരത് കൃഷ്ണന്‍ ഉപയോഗിച്ച സാഹിത്യ ഭാഷ ഗംഭീരമാണെന്നും അദ്ദേഹം പ്രതികരിച്ചു. പുസ്തകത്തില ഓരോ വരികളിലും അദ്ദേഹത്തിന്റെ ഭാഷയുടെ വ്യാപ്തിയും യാത്രാനുഭവങ്ങളും വിവരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമ്മയെന്നത് അത്യപൂര്‍വമായ വാത്സ്യല്യമാണെന്നും തന്റെ അമ്മയെ ഒരിക്കല്‍ പോലും യാത്ര കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നും പുസ്തകം വിവരണം നടത്തി മേജര്‍ രവിയുടെ വികാരഭരിതമായ വാക്കുകള്‍. യാത്രകള്‍ക്ക് അമ്മയെ കൂടെ കൂട്ടിയ ശരത് ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. അടുക്കളയില്‍ സ്വപ്നങ്ങള്‍ ഒതുക്കുന്ന ഒരുപാട് അമ്മമാര്‍ക്കുള്ള സമര്‍പ്പണമാകും ഈ പുസ്തകമെന്നും മേജര്‍ രവി പ്രതികരിച്ചു.ഗായകന്‍ വിജയ് യേശുദാസ്,ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, നടി ദിവ്യപിള്ള, ഗായകന്‍ രാഗേഷ് ബ്രാത്മനാന്ദന്‍, ജോസ് ആലൂക്കാസ് സിഇഒ ജോണ്‍ ആലൂക്കാസ് എന്നിവര്‍ പ്രസംഗിച്ചു.
വർക്കല: ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം. കൊല്ലം ചവറ സ്വദേശിയായ ആറുപേര്‍ പിടിയിലായി. മദ്യപിച്ചതിന് ശേഷം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നില്ലെന്ന് പറഞ്ഞാണ് ഇവര്‍ ജീവനക്കാരെ മര്‍ദിച്ചത്.വര്‍ക്കലയിലെ ഒരു ബാർ ഹോട്ടലിലാണ് സംഭവം നടന്നത്. ബാറില്‍ വച്ച് തന്നെ ആറുപേരും പ്രശ്‌നമുണ്ടാക്കിയിരുന്നുവെന്നും അതിന് ശേഷം തങ്ങളുടെ താമസ സ്ഥലത്ത് വന്നും അസഭ്യം പറഞ്ഞെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. പിന്നാലെ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അക്രമികള്‍ ബാര്‍ ഹോട്ടലിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസുകാരന്റെ നെയിം ബോര്‍ഡ് ഉള്‍പ്പെടെ അക്രമികള്‍ വലിച്ചു കീറിയെന്നാണ് വിവരം. പിന്നീട് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെത്തി. പൊലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് അക്രമികളെ കീഴ്പ്പെടുത്തിയത്.
പുതിയ SX+ വേരിയന്റ് പുറത്തിറക്കിയുകൊണ്ട് ഹ്യുണ്ടായി വെർണ സെഡാന്റെ ശ്രേണി വിപുലീകരിച്ചു. പുതിയ വേരിയന്റിന് 13.79 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുണ്ട്, 115 bhp കരുത്തും 144 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ NA പെട്രോൾ മോട്ടോറുമായി മാത്രമേ ഇത് ലഭ്യമാകൂ. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ MT, iVT എന്നിവ ഉൾപ്പെടുന്നു, രണ്ടാമത്തേതിന് എക്സ്-ഷോറൂം വില 15.04 ലക്ഷം രൂപ. വെർണ SX+ ൽ വെന്റിലേറ്റഡ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. പുറത്ത്, ഇതിന് LED ഹെഡ്‌ലാമ്പുകൾ എന്നിവയും ലഭിക്കുന്നു. അകത്ത്, SX+ ട്രിമിൽ 8.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകൾ ലഭിക്കുന്നു. ഇപ്പോൾ, കമ്പനി പുതിയ ട്രിമിനൊപ്പം പുറത്തിറക്കിയ ഒരു അഡാപ്റ്ററിന്റെ സഹായത്തോടെ വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണയ്ക്കാൻ ഈ സിസ്റ്റത്തിന് കഴിയും. മൈലേജിനെക്കുറിച്ച് പറയുകയാണെങ്കിൽ, മാനുവൽ വേരിയന്റ് 18.6 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു, അതേസമയം iVT 19.6 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്നു.
പെരിയ: പെരിയയില്‍ വീട്ടമ്മയെ പ്ലാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിയ പുക്കളത്തെ കൃഷ്ണന്റെ ഭാര്യ പി സുന്ദരി(62)യാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിന് സമീപത്തെ പ്ലാവില്‍ സുന്ദരിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ ബന്ധുക്കള്‍ ആസ്പത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി.
ആലപ്പുഴ: കഞ്ചാവ് കേസിൽ യു പ്രതിഭ എംഎൽഎയുടെ മകൻ കനിവിനെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം. കനിവിനെ ഒൻപതാം പ്രതിയായി FIR ഇട്ട കേസിലാണ് ഏഴുപേരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചത്. എക്സൈസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആകെ രണ്ട് പ്രതികൾ മാത്രമാണുള്ളത്. അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസ്. ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
യു പ്രതിഭയുടെ മകൻ കനിവ് ഒൻപതാം പ്രതിയായി എഫ്ഐആർ ഇട്ട കേസിലാണ് കനിവ് ഉൾപ്പടെ ഏഴു പേരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. തെളിവുകളുടെ അഭാവത്തിൽ ഏഴു പേരെ ഒഴിവാക്കിയതായി എക്സൈസ് ഇടക്കാല റിപ്പോർട്ട് നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു.
കൊച്ചി: ആന ഇടഞ്ഞാൽ ഇനി ഉടമസ്ഥനും പാപ്പാനും വെട്ടിലാകും .ക്ഷേത്ര പരിപാടിക്കിടയിൽ ആന ഇടഞ്ഞാൽ ഉത്തരവാദിത്വം ഉടമസ്ഥനും പാപ്പാൻമാർക്കുമെന്ന് ഹൈക്കോടതി .ജസ്റ്റിസ് സി.പ്രദീപ് കുമാർ അധ്യഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.2008 ൽ കോട്ടയം കുറ്റിക്കാട്ട് ക്ഷേത്രത്തിലെ ഉത്സവത്തിൽ ബാസ്റ്റിൻ വിനയശങ്കർ എന്ന ആനയുടെ ആക്രമണത്തിൽ മരിച്ച വിൻസെന്റിന്റെ കുടുംബാംഗങ്ങൾ ഗങ്ങൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ജനസംഖ്യാ വര്‍ദ്ധനവും അതിന് ആനുപാതികമായ വികസന പ്രവര്‍ത്തനങ്ങളും നമുക്ക് ഒഴിവാക്കുവാന്‍ കഴിയില്ലെങ്കിലും പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള വികസനം നമ്മെ പിന്നോട്ട് നയിക്കും എന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. ലോക പരസ്ഥിതിദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം പി.ടി.പി. നഗര്‍, അരണ്യം ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ഓരോ വര്‍ഷവും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ നമ്മള്‍ ആശിച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മന്ത്രി പറഞ്ഞു.
‘സമയം തെറ്റിയെത്തുന്ന കാലവര്‍ഷം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങള്‍ ജീവന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുകയാണ്. പല സ്വാഭാവിക ആവാസവ്യവസ്ഥകളും ഇന്ന് വന്‍തോതിലുള്ള പ്ലാസ്റ്റിക് മലിനീകരണത്തിന് വിധേയമാണ്. നദികളിലൂടെ അവ കടലില്‍ എത്തി അവിടെ പ്ലാസ്റ്റിക് ദ്വീപുകള്‍ തന്നെ രൂപപ്പെട്ടിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു. കൂടാതെ മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും എന്നാല്‍ ഇവയൊക്കെ മറികടക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ വന്യജീവികള്‍ കൈക്കൊള്ളാറണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ വനം മന്ത്രി വകുപ്പിന്റെ 12 ഓണ്‍ലൈന്‍ സേവനങ്ങള്‍ അടങ്ങിയ ഇ-ഗവേണന്‍സ് ഡിജിറ്റല്‍ സ്യൂട്ട്റിലീസ് ചെയ്തു. വകുപ്പിന്റെ നേട്ടങ്ങളുടെ പുസ്തകം, അരണ്യം പരിസ്ഥിതിദിന പ്രത്യേക പതിപ്പ്, വിത്തൂട്ട് കൈപുസ്തകം, സോളാര്‍ ഫെൻസിംഗുമായിബന്ധപ്പെട്ട കൈപുസ്തകം എന്നിവയും അദ്ദേഹം പ്രകാശനം ചെയ്തു.
പ്ലാസ്റ്റിക്കിനെതിരായുള്ള പോരാട്ടം കൂട്ടായി നടത്തണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ. വി.കെ. പ്രശാന്ത് പറഞ്ഞു. പരിസ്ഥതിദിനവുമായി ബന്ധപ്പെട്ട് കേരള സര്‍വ്വകലാശാല അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പ് അസി. പ്രൊഫസര്‍ ഡോ. സുവര്‍ണ്ണാദേവി എസ്. വിഷയാവതരണം നടത്തി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ്. ജി. കൃഷ്ണന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ.പി. പുകഴേന്തി, എല്‍. ചന്ദ്രശേഖര്‍, ജസ്റ്റിന്‍ മോഹന്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (എച്ച്.ആര്‍.ഡി.) ഡി.കെ. വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കൊച്ചി: പ്രമുഖ ക്യാൻസർ ചികിത്സാ വിദഗ്ധൻ ഡോ. വി. പി. ഗംഗാധരന് ജീവന് ഭീഷണി. 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നൽകിയില്ലെങ്കിൽ ഡോക്ടറെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്. മുംബൈയിൽ നിന്ന് ‘സിറ്റിസൺ ഫോർ ജസ്റ്റിസ്’ എന്ന പേര് വ്യക്തമാക്കി അയച്ച കത്തിൽ, ഡോ. ഗംഗാധരന്റെ ചികിത്സാപ്പിഴവ് മൂലം ഒരു പെൺകുട്ടി മരിച്ചുവെന്നും, കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തുവെന്നും ആരോപണം. പെൺകുട്ടിയുടെ പിതാവ് നീതിക്കായി തങ്ങളെ സമീപിച്ചതായും കത്തിൽ പറയുന്നു.
മേയ് 17-ന് തപാൽ മുഖേന ലഭിച്ച കത്തിനെ തുടർന്ന് ഡോ. ഗംഗാധരൻ മരട് പൊലീസിൽ പരാതി നൽകി. മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കത്തിൽ നൽകിയ ക്യുആർ കോഡ് വഴി 8.25 ലക്ഷം രൂപ ബിറ്റ്കോയിനായി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പണം നൽകിയില്ലെങ്കിൽ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാകുമെന്ന് കത്തിൽ ഭീഷണി.
കോഴിക്കോട്: കോഴിക്കോട് 14 കാരന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ക്രൂരമമർദനം. പുതുപ്പാടി ഗവൺമെന്റ് ഹൈസ്‌കൂളിലെ 14 വയസ്സുള്ള വിദ്യാർത്ഥിയെ ചൊവ്വാഴ്ച സ്‌കൂൾ പരിസരത്ത് വെച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ ചേർന്ന് ശാരീരികമായി ആക്രമിച്ചു. റിപ്പോർട്ട് പ്രകാരം 15 പേരടങ്ങുന്ന ഒരു സംഘം വിദ്യാർത്ഥികളാണ് കുട്ടിയെ ആക്രമിച്ചത്. തലയ്ക്കും കണ്ണിനും പരിക്കേറ്റ കുട്ടി ഇപ്പോൾ ചികിത്സയിലാണ്. സംഭവത്തിൽ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. അധ്യാപകർ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും സംഭവം നടന്ന് ഒരു മണിക്കൂർ കഴിഞ്ഞാണ് തന്നെ അറിയിച്ചതെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. നാല് വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്ന് രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തതായി പ്രധാനാധ്യാപകൻ പ്രതികരിച്ചു.
ഇന്ത്യയിലേക്ക് ചുവടുവയ്പ്പിനൊരുങ്ങി ടെസ്ലല. ഇലോൺ മസ്കിന്റെ ടെസ്‌ല, വെയർ ഹൗസ് നിർമിക്കാൻ മുംബൈയിൽ 24,565 ചതുരശ്രയടി സ്ഥലം പാട്ടത്തിനെടുത്തു. കോർപറേറ്റ് സ്ഥാപനങ്ങളുടെ കേന്ദ്രമായ ബാന്ദ്ര–കുർള കോംപ്ലക്സിൽ (ബികെസി) ഷോറൂം തുറക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. നിർദിഷ്ട ഷോറൂമിന്റെ 5 കിലോമീറ്റർ പരിധിയിൽ കുർള വെസ്റ്റിലെ ലോധ ലോജിസ്റ്റിക്സ് പാർക്കിലാണു വെയർ ഹൗസ് നിർമിക്കുന്നത്. 37.53 ലക്ഷം രൂപയാണ് പ്രതിമാസ വാടക. 5 വർഷത്തേക്കാണ് പാട്ടക്കരാർ ഒപ്പിട്ടിരിക്കുന്നത്. ബികെസിക്കു സമീപം ഫീനിക്സ് മാർക്കറ്റ് സിറ്റിയിൽ 3 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്ക് ടെസ്‌ല ഓഫിസ് മുറിയും പാട്ടത്തിനെടുത്തിട്ടുണ്ട്.
ഇന്ത്യയിൽ എത്തുന്നതിന് മുന്നോടിയായി മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ഓഫീസിനായി ഇടം കണ്ടെത്തുകയും ജീവനക്കാരെ നിയമിക്കുകയും ടെസ്‌ല ചെയ്തിരുന്നു. ഇന്ത്യയിൽ വാഹനങ്ങൾ നിർമിക്കാൻ ടെസ്‌ലയ്ക്ക് പദ്ധതിയില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞിരുന്നു. വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വാഹനങ്ങള്‍ വിൽക്കാനാണ് ടെസ്‌ലയുടെ തീരുമാനം. പുണെ-ബെംഗളൂരു ദേശീയ പാത കടന്നു പോകുന്ന മേഖലയിൽ 100 ഏക്കർ സ്ഥലം പ്ലാന്റിനായി പരിഗണിക്കുന്നു എന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നെങ്കിലും ടെസ്‌ല സ്ഥിരീകരിച്ചിരുന്നില്ല. ഇന്ത്യയിൽ നിർമിക്കാതെ ഇറക്കുമതി ചെയ്ത് വാഹനങ്ങൾ വിൽക്കാനാണ് തുടക്കത്തിൽ ടെസ്‌ലയുടെ പദ്ധതി എന്നാണ് കരുതുന്നത്