Home Blog Page 116

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന’ തലൈവൻ തലൈവി ‘ ട്രെയിലർ നാളെ എത്തും!

0

വിജയ് സേതുപതിയും നിത്യ മേനോനും ജോഡി ചേരുന്ന ‘ തലൈവൻ തലൈവി ‘ ജൂലൈ 25 ന് ലോകമെമ്പാടും റീലീസ് ചെയ്യും. അതിൻ്റെ മുന്നോടിയായി നേരത്തേ പുറത്തിറക്കിയ ചിത്രത്തിൻ്റെ ടീസറും, ഗാനങ്ങളും ട്രെൻഡിംഗായി മുന്നേറ്റം തുടരുകയാണ്. ഇപ്പോഴിതാ ട്രെയിലർ നാളെ പുറത്തിറക്കുമെന്ന് ആറിയിച്ചിരിക്കയാണ് അണിയറക്കാർ. ‘ ആക്ഷനും ഇരുക്ക്, കാതലും ഇരുക്ക് ‘ എന്ന ടാഗ് ലൈനോടെയാണ് നിർമ്മാതാക്കളുടെ ട്രെയിലർ റിലീസ് അനൗൺസ്മെൻ്റ്. ഒട്ടനവധി നല്ല സിനിമകൾ നൽകിയിട്ടുള്ള , തമിഴ് സിനിമാ രംഗത്തെ ഏറ്റവും വലിയ നിർമ്മാണ സ്ഥാപനമായ സത്യ ജ്യോതി ഫിലിംസാണ് ഹിറ്റ് മേക്കർ പാണ്ഡിരാജ് രചനയും സംവിധാനവും നിർവഹിച്ച ‘ തലൈവൻ തലൈവി ‘ യുടെ നിർമ്മാതാക്കൾ.

വിജയ് സേതുപതി ,നിത്യാ മേനോൻ , നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകൻ പാണ്ഡിരാജ് എന്നിവർ ഒത്തു ചേരുന്ന ‘ തലൈവൻ തലൈവി ‘യെ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് കാത്തിരിക്കുന്നത് . ഒരു ആക്ഷൻ റൊമാന്റിക് കോമഡി ജോണറിലുള്ള ഫാമിലി ഡ്രാമയത്രേ സിനിമ.

ചെമ്പൻ വിനോദ് ചിത്രത്തിൻ്റെ കഥാഗതി നിയന്ത്രിക്കുന്ന മർമ്മ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . യോഗി ബാബു, ആർ .കെ . സുരേഷ് ,ശരവണൻ ,ദീപ ,ജാനകി സുരേഷ് ,റോഷിണി ഹരിപ്രിയ ,മൈനാ നന്ദിനി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . സന്തോഷ് നാരായണനാണ് ഗാനങ്ങൾക്ക് സംഗീതം പകർന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നത്.ഛായാഗ്രഹണം എം സുകുമാർ , ചിത്രസംയോജനം പ്രദീപ് ഈ രാഘവ് ,നൃത്ത സംവിധാനം ബാബു ഭാസ്‌കർ ,സംഘട്ടന സംവിധാനം കളായി കിങ്‌സൺ എന്നിവരാണ് ചിത്രത്തിൻ്റെ അണിയറ സാങ്കേതിക വിദഗ്ദ്ധരിൽ പ്രധാനികൾ . എച്ച് എം അസോസിയേറ്റ്സ്
‘ തലൈവൻ തലൈവി ‘ കേരളത്തിൽ റിലീസ് ചെയ്യും.

സി.കെ.അജയ് കുമാർ, പി ആർ ഓ

രശ്മിക മന്ദാന- ദീക്ഷിത് ഷെട്ടി ചിത്രം “ദി ഗേൾഫ്രണ്ട്” ലെ ആദ്യ ഗാനം പുറത്ത്

0

രശ്മിക മന്ദാനയും ദീക്ഷിത് ഷെട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ” ദി ഗേൾഫ്രണ്ട്” എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നദിവേ” എന്ന ടൈറ്റിലോടെ പുറത്ത് വന്നിരിക്കുന്ന ഈ ഗാനത്തിൻ്റെ മലയാളം പതിപ്പിന് വരികൾ രചിച്ചത് അരുൺ ആലാട്ട് ആണ്. ഹിഷാം അബ്ദുൾ വഹാബ് സംഗീതം ഒരുക്കിയ ഈ ഗാനം ആലപിച്ചതും അദ്ദേഹം തന്നെയാണ്. ഗീത ആർട്‌സും ധീരജ് മൊഗിലിനേനി എന്റർടൈൻമെന്റും സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രം പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദ് ആണ് അവതരിപ്പിക്കുന്നത്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മനോഹരമായ ഒരു പ്രണയകഥയാണ് പറയുന്നത്. ധീരജ് മൊഗിലിനേനിയും വിദ്യ കൊപ്പിനീടിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ആണ് ഗാനം റിലീസ് ചെയ്തത്. രാകേന്ദു മൗലി ആണ് ഗാനത്തിൻ്റെ തെലുങ്ക് പതിപ്പിന് വരികൾ രചിച്ചത്. രശ്മികയും ദീക്ഷിത് ഷെട്ടിയും തമ്മിലുള്ള മനോഹരമായ ഓൺ-സ്ക്രീൻ കെമിസ്ട്രി ആണ് ഗാനത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നത്. വിശ്വകിരൺ നമ്പി നൃത്തസംവിധാനം നിർവഹിച്ച അവരുടെ മനോഹരമായ നൃത്തച്ചുവടുകൾ ഗാനത്തിൻ്റെ ഹൈലൈറ്റ് ആണ്. സംഗീതവും വരികളും ദൃശ്യങ്ങളും ഒരുമിച്ച് ചേർന്ന് പ്രേക്ഷക ഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന അനുഭവമാണ് ഗാനം സൃഷ്ടിക്കുന്നത്. നിലവിൽ പോസ്റ്റ്-പ്രൊഡക്ഷൻ ഘട്ടത്തിലുള്ള “ദി ഗേൾഫ്രണ്ട്” ഉടൻ തന്നെ വമ്പൻ തിയറ്റർ റിലീസിന് ഒരുങ്ങുകയാണ്.

സംഗീതം – ഹിഷാം അബ്ദുൾ വഹാബ് , വസ്ത്രാലങ്കാരം – ശ്രവ്യ വർമ്മ, പ്രൊഡക്ഷൻ ഡിസൈൻ – എസ് രാമകൃഷ്ണ, മൗനിക നിഗോത്രി, മാർക്കറ്റിങ് – ഫസ്‌റ്റ് ഷോ, പിആർഒ – ശബരി

ഇന്ത്യാ ​ഗേറ്റിൽ സന്ദർശകർക്ക് വിലക്ക്; പിക്നിക്ക് ആസ്വദിക്കാൻ ഈ സ്പോട്ടുകൾ തിരഞ്ഞെടുക്കു

0

സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സ‍ഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഡൽഹി. ഇവിടെയെത്തിയാൽ ഇന്ത്യാ ​ഗേറ്റ് സന്ദർശിക്കാത്തവരായി ആരും ഉണ്ടാകില്ല. സഞ്ചാരികളുടെ പ്രിയപ്പെട്ട ലാൻഡ്‌മാർക്കായ ഇന്ത്യ ഗേറ്റിലേക്ക് സഞ്ചാരികൾക്ക് വിലക്കെന്ന വാർത്തയാണ് പുറത്തുവരുന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ചാണ് ഡൽഹി സർക്കാർ പുതിയ നിയമം മുന്നോട്ട് കൊണ്ടുവരുന്നത്. പുതിയ സുരക്ഷാ നിയമങ്ങൾ നടപ്പിലാക്കിയിരിക്കുന്നതിന്റെ ഭാ​ഗമായി ഇവിടേക്ക് സന്ദർശകർക്ക് നിയന്ത്രണം ഇപ്രകാരമാണ്.

ബാഗുകൾ, ലഗേജുകൾ, ഭക്ഷണം, വളർത്തുമൃഗങ്ങൾ എന്നിവ കൊണ്ടുവരുന്നത് സന്ദർശകർക്ക് ഇപ്പോൾ വിലക്ക്. ഇതോടെ സന്ദർശകരുടെ എണ്ണത്തിൽ ​ഗണ്യമായ കുറവും നേരിടുകയാണ്. ഇതോടെ ഡൽഹിയിലെ മറ്റ് പിക്നിക് സ്ഥലങ്ങൾക്കായി ആവശ്യക്കാർ ഏറുകയും ചെയ്യുന്നു. സുഹൃത്തുക്കളുമായും കുടുംബവുമായും ആ പിക്നിക് ഔട്ടിംഗിനായി നിങ്ങൾക്ക് ഇപ്പോഴും സന്ദർശിക്കാൻ കഴിയുന്ന 5 മനോഹരമായ സ്ഥലങ്ങൾ ഇതാ.

സുന്ദർ നഴ്സറി

എവിടെ: ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മാർഗ്, ഹുമയൂണിന്റെ ശവകുടീരത്തിന് എതിർവശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടു മുതൽ ചരിത്രത്തിന്റെ ഭാ​ഗമായ ശാന്തമായ ഒരു പച്ചപ്പ് നിറഞ്ഞ പ്രദേശമാണ് സുന്ദർ നഴ്സറി, പ്രകൃതി ഭം​ഗി ആസ്വദിക്കുന്നവർക്ക് ഡൽഹിയിലെ ഏറ്റവും അനുയോജ്യമായ പിക്നിക് സ്ഥലമാണ്.

ലോധി ഗാർഡൻ

ലോധി റോഡ്, ലോധി എസ്റ്റേറ്റിലാണ് ഈ സുന്ദരമായ പിക്നിക്ക് സ്പോട്ട് സ്ഥിതി ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടിലെ അതിശയിപ്പിക്കുന്ന ശവകുടീരങ്ങളും സ്മൃതി കൂടീരങ്ങളാൽ സമ്പന്നമാണ്. മനോഹരമായ നടപ്പാതകൾ, പിക്നിക്കിന് അനുയോജ്യമായ തുറസ്സായ സ്ഥലങ്ങൾ എന്നിവയാൽ സമ്പന്നമാണ്. ഡൽഹി രാജവംശമായ സയ്യിദ് രാജവംശത്തിലെ മുഹമ്മദ് ലോദിയുടെ പേരിലാണ് ഈ മനോഹരമായ ശവകൂടീരം നിലകൊള്ളുന്നത്. പച്ചപ്പും പ്രകൃതി ഭം​ഗികൊണ്ടും സുന്ദരമാണ് ഈ പിക്നിക്ക് സ്പോട്ട്. പ്രഭാത നടത്തക്കാർ, ഫിറ്റ്നസ് ആരാധകർ, ശാന്തമായ ഒരു വിനോദയാത്ര തേടുന്ന കുടുംബങ്ങൾ എന്നിവർക്ക് പ്രിയപ്പെട്ട ഇടമായി ഇത് മാറിയിട്ടുണ്ട്.

ഡീർ പാർക്ക്

ദക്ഷിണ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഡീർ പാർക്ക്, പ്രകൃതിയോടിണങ്ങിയ ആവസവ്യസ്ഥയാൽ സുന്ദരമാണ്. വിശ്രമിക്കാൻ അനുയോജ്യമായ ഒരു ശാന്തമായ സ്ഥലമാണ്. പുള്ളിമാൻ, കലമാൻ‌ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന വന്യജീവികളുടെ ആവാസ കേന്ദ്രമാണിത്, നിങ്ങളുടെ പിക്നിക് അനുഭവത്തിൽ മറക്കാനാകാത്ത സ്പോട്ടായി മാറും. നന്നായി പരിപാലിക്കുന്ന പുൽത്തകിടികളും ശാന്തമായ പൂന്തോട്ടങ്ങളും ഉള്ളതിനാൽ, ഉച്ചകഴിഞ്ഞുള്ള വിനോദയാത്രയ്ക്ക് നല്ലൊരു ബദലാണ് ഇത്.

നെഹ്‌റു പാർക്ക്

വിനയ്പുരിയിയിലാണ് നെഹ്റു പാർക്ക് സ്ഥിതി ചെയ്യുന്നത്. 85 ഏക്കർ വിസ്തൃതിയിൽ മനോഹരമായി രൂപകൽപ്പന ചെയ്ത ഈ പാർക്ക്, അശോക ഹോട്ടലിന് സമീപമുള്ള ചാണക്യപുരിയിലെ നയതന്ത്ര കേന്ദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതിദൃശ്യങ്ങളിൽ വിശ്രമിക്കാനും പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാനും ധാരാളം സ്ഥലം പ്രദാനം ചെയ്യുന്നതിനാൽ ഈ ശാന്തമായ വിശ്രമകേന്ദ്രം ഒരു ജനപ്രിയ പിക്നിക് സ്ഥലമാണ്.

അഞ്ച് ഇന്ദ്രിയങ്ങളുടെ ഉദ്യാനം ( ഫൈവ് സെൻസ് ഉദ്യാനം)

ഒരു സാധാരണ പാർക്കിൽ നിന്ന് വ്യത്യസ്തമായി, കലാപരമായ ഇൻസ്റ്റാളേഷനുകൾ, തീം ഗാർഡനുകൾ, ശോഭയുള്ള പ്രകൃതിദൃശ്യങ്ങൾ എന്നിവയാൽ നിങ്ങളുടെ എല്ലാ ഇന്ദ്രിയങ്ങളെയും ആകർഷിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഇത്. മനോഹരമായി ആസൂത്രണം ചെയ്ത കൽ പാതകൾ മുതൽ ജലാശയങ്ങളും തുറന്ന ശില്പങ്ങളും വരെ കാണാം.

No visitors at India Gate; Choose these spots to enjoy a picnic

ഇറാനിലേക്ക് അനാവശ്യയാത്രകൾ വേണ്ട , ഇന്ത്യൻ പൗരന്മാർക്ക് നിർദേശവുമായി എംബസി

0

ഇറാനിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ നടത്തുന്നതിന് മുമ്പ് നിലവിലെ സാഹചര്യം പരിഗണിക്കണമെന്ന് ഇറാനിലെ ഇന്ത്യൻ എംബസി പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി സുരക്ഷാ സംബന്ധമായ സംഭവവികാസങ്ങൾ കണക്കിലെടുത്ത്, ഇറാനിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ നടത്തുന്നതിന് മുമ്പ് ഇന്ത്യൻ പൗരന്മാർ സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കണമെന്നാണ് ഇന്ത്യൻ എംബസി നൽകുന്ന ഉപദേശം.ഇറാനിലുള്ളതും പോകാൻ താൽപ്പര്യമുള്ളതുമായ ഇന്ത്യൻ പൗരന്മാർക്ക് ഇപ്പോൾ ലഭ്യമായ വാണിജ്യ വിമാന, ഫെറി ഓപ്ഷനുകൾ പ്രയോജനപ്പെടുത്താം,” അത് ഉപദേശത്തിൽ പറഞ്ഞു. മേഖലയിലെ സുരക്ഷാ സാഹചര്യവും കഴിഞ്ഞ മാസം ഇറാനെതിരെ ഇസ്രായേൽ “ഓപ്പറേഷൻ റൈസിംഗ് ലയൺ” ആരംഭിച്ചതിനെത്തുടർന്നുണ്ടായ സമീപകാല സംഘർഷവും കണക്കിലെടുത്താണ് ഈ ഉപദേശം.

ഇസ്രായേലിനെതിരെയും ഖത്തറിലെ യുഎസ് സൈനിക വ്യോമതാവളത്തിനെതിരെയും ഇറാൻ പ്രതികാര വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് സ്ഥിതിഗതികൾ കൂടുതൽ വഷളായി. രാജ്യത്തിന്റെ ആണവ പദ്ധതി നശിപ്പിക്കാനുള്ള ഇസ്രായേലിന്റെ ശ്രമത്തിൽ പങ്കാളികളായി യുഎസ് സൈന്യം ഇറാനിലെ മൂന്ന് കേന്ദ്രങ്ങൾ ആക്രമിച്ചതും യുദ്ധഭീതി വളർത്തുകയാണ്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ ഭാഗത്തുനിന്ന് ഏകപക്ഷീയമായ വെടിനിർത്തൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് 12 ദിവസത്തെ യുദ്ധ സമാനമായ സാഹചര്യം അവസാനിച്ചു. ജൂൺ 13 ന് ആരംഭിച്ച യുദ്ധം ഇറാൻ ആണവായുധം നേടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണെന്ന് ഇസ്രായേൽ പറഞ്ഞു. ടെഹ്‌റാൻ വളരെക്കാലമായി നിഷേധിക്കുന്ന ഒരു അഭിലാഷമാണിത്.

Indian citizens not to make unnecessary trips to Iran

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗൂഗിളിന്റെ സൗജന്യ ജെമിനി എഐ പ്രോ സബ്സ്ക്രിപ്ഷൻ

0

ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കാനായി ഗൂഗിൾ ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു . 19,500 രൂപ വാർഷിക മൂല്യമുള്ള ജെമിനി എഐ പ്രോ പ്ലാനിന്റെ ഒരു വർഷത്തെ സൗജന്യ സബ്സ്ക്രിപ്ഷൻ 18 വയസ്സിനു മുകളിലുള്ള കോളേജ് വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. മുമ്പ് അമേരിക്കയിലെ വിദ്യാർത്ഥികൾക്ക് മാത്രം ലഭ്യമായിരുന്ന ഈ പദ്ധതി ഇപ്പോൾ ഇന്ത്യയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

ജെമിനി എഐ പ്രോ പ്ലാൻ ഗൂഗിളിന്റെ ഏറ്റവും നൂതനമായ എഐ മോഡലായ ജെമിനി 2.5 പ്രോയിലേക്കുള്ള ആക്സസ് ഉൾപ്പെടുത്തുന്നു. വിദ്യാർത്ഥികൾക്ക് അക്കാദമിക്, തൊഴിൽ സംബന്ധമായ ജോലികൾക്ക് സഹായകമായ ഒട്ടേറെ കാര്യങ്ങൾ ഇതിൽ ലഭ്യമാണ്.

എങ്ങനെ അപേക്ഷിക്കാം
18 വയസ്സിനു മുകളിലുള്ള ഇന്ത്യൻ നിവാസികളും അക്കാദമിക് സ്ഥാപനങ്ങളിൽ ചേർന്നിട്ടുള്ളവരുമായ വിദ്യാർത്ഥികൾക്കാണ് ഈ അവസരം ലഭ്യമാകുക. 2025 സെപ്റ്റംബർ 15-നകം ഗൂഗിളിന്റെ ഔദ്യോഗിക പ്രൊമോഷൻ പേജ് വഴി രജിസ്റ്റർ ചെയ്യാം: https://gemini.google/students/?gl=IN. സാധുവായ സ്കൂൾ ഇമെയിൽ വിലാസമോ മറ്റ് വിദ്യാർത്ഥി തിരിച്ചറിയൽ രേഖകളോ ഇതിനായി നൽകേണ്ടതുണ്ട് . ഗൂഗിൾ പേയ്മെന്റ്സ് പ്രൊഫൈലുമായി ബന്ധിപ്പിച്ച ഗൂഗിൾ അക്കൗണ്ട് ആവശ്യമാണ്. മുൻ‌കൂർ പേയ്മെന്റ് വിശദാംശങ്ങൾ ആവശ്യമില്ല, വിദ്യാർത്ഥികൾക്ക് എപ്പോൾ വേണമെങ്കിലും ഇതിൽ നിന്ന് പിന്മാറാം.

ടെസ്ല ഇന്ത്യൻ വിപണിയിൽ ഇനി കുതിക്കും; ഇന്ത്യയുടെ ഇവി രം​ഗം കുതിക്കാൻ ഇത് ധാരാളം

0

മുംബൈ: ഇന്ത്യയിൽ ടെസ്‌ലയുടെ ആദ്യ ഷോറൂം മഹാരാഷ്ട്രയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ (ബികെസി) മേക്കർ മാക്സിറ്റി മാളിൽ സ്ഥാനം ഉറപ്പിക്കുമ്പോൾ ടെസ്‌ല ഇന്ത്യക്കായി എന്തൊക്കെയാവും കരുതി വെച്ചിട്ടുണ്ടാകുക. ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ ഇന്ത്യയിലേക്കുള്ള കടന്നുകയറ്റത്തിലെ ഒരു നാഴികക്കല്ല് ആണെന്ന് പറയാം.

ടെസ്‌ലയുടെ മുംബൈ ഷോറൂം ഉദ്‌ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഫഡ്‌നാവിസ് നടത്തിയത് ടെസ്‌ല ഇവിടെ ഒരു എക്സ്പീരിയൻസ് സെന്റർ തുറന്നിട്ടുണ്ട്, ടെസ്‌ല ശരിയായ നഗരത്തിലും ശരിയായ സംസ്ഥാനത്തും എത്തിയിരിക്കുന്നു എന്ന പ്രസ്താവനയാണ്. ഇന്ത്യയിലും മഹാരാഷ്ട്രയിലും ഇലക്ട്രിക് മൊബിലിറ്റിക്ക് വർദ്ധിച്ചുവരുന്ന ആവശ്യകതയെകുറിച്ച് അടിവരയിടുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ, പ്രത്യേകിച്ച് മഹാരാഷ്ട്രയിൽ, ഇലക്ട്രിക് മൊബിലിറ്റിക്ക് വളരെ വലുതും ശക്തവുമായ ഒരു വിപണി നിലവിലുണ്ട്.

ടെസ്‌ല എന്ന വാക്ക് കാറോ കാർ നിർമ്മാതാവോ ആയി മാത്രമല്ല കാർ പ്രേമികളുടെ ഇടയിലുള്ളത്. അതിന്റെ സുസ്ഥിരത, രൂപകൽപ്പന, നവീകരണം എന്നിവയിൽ ടെസ്‌ല ഒരു സാക്ഷ്യപാത്രമായി മാറിയിരിക്കുന്നു. ലോകത്തെവിടെയും ഇത് സ്നേഹിക്കപ്പെടാനുള്ള ഏക കാരണവും ഇതുതന്നെയാവും. ടെസ്‌ല ഇന്ത്യയിൽ മോഡൽ വൈ ആണ് അവതരിപ്പിക്കുന്നത് .കറുത്ത അലോയ് വീലിൽ കടും ചാരനിറത്തിലുള്ള കൂപ്പെ-സ്റ്റൈൽ എസ്‌യുവിയാണിത്. ലോംഗ് റേഞ്ച് ആർ‌ഡബ്ല്യുഡി, ലോംഗ് റേഞ്ച് എ‌ഡബ്ല്യുഡി എന്നീ രണ്ട് വകഭേദങ്ങളിലാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.

ഓസ്റ്റിൻ ആസ്ഥാനമായുള്ള സ്ഥാപനം ഇതിനകം തന്നെ ആദ്യ ബാച്ച് കാറുകൾ കയറ്റുമതി ചെയ്തിരുന്നു . അതിനാൽ ചൈനയിലെ ഫാക്ടറിയിൽ നിന്നാണ് മോഡൽ വൈ റിയർ-വീൽ ഡ്രൈവ് എസ്‌യുവികൾ എത്തുന്നത്.അടുത്തിടെ, മുംബൈയിലെ ലോധ ലോജിസ്റ്റിക്സ് പാർക്കിൽ 24,565 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വെയർഹൗസിംഗ് സൗകര്യം ടെസ്‌ല ഇന്ത്യ അഞ്ച് വർഷത്തേക്ക് പാട്ടത്തിന് ഏറ്റെടുത്തു.ടെസ്‌ല സിഇഒ എലോൺ മസ്‌ക് ഇന്ത്യയിൽ നിക്ഷേപം നടത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഉയർന്ന ഇറക്കുമതി താരിഫുകൾ ഒരു പ്രധാന തടസ്സമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

tesla india update

‘സുശീലയുടെ ശബ്ദം എനിക്കു നന്നായി ഇണങ്ങും’: ഷീല

0

മലയാളത്തിലെ എവര്‍ഗ്രീന്‍ ഗാനങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ നിത്യഹരിത നായികയാണ് ഷീല. എത്രയോ ഹിറ്റ് ഗാനങ്ങള്‍ക്ക് ആ മഹാനടി വെള്ളിത്തിരയില്‍ ജീവന്‍ നല്‍കി. പ്രണയം, വിരഹം, ആഘോഷങ്ങള്‍ അങ്ങനെയങ്ങനെ എത്രയോ സാഹചര്യങ്ങള്‍… തനിക്ക് ഏറ്റവും ഇണങ്ങുന്ന ഗായികയെക്കുറച്ച് ഷീല പറഞ്ഞ വാക്കുകള്‍. ‘മലയാളത്തിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കാന്‍ കഴിഞ്ഞത് എന്നും ഭാര്യമായി കരുതുന്നു. ആ കഥാപാത്രങ്ങള്‍ എനിക്കു നല്‍കിയ സംവിധായകരോടാണ് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നത്. പി. സുശീലയുടെ ശബ്ദം എനിക്കു നന്നായി ചേരും. സുശീല എനിക്കു വേണ്ടി പാടുമ്പോള്‍, ആ ഗാനരംഗം വെള്ളിത്തിരയില്‍ എത്തുമ്പോള്‍ അതു കൂടുതല്‍ മികച്ചതാകാറുണ്ട്.

പാട്ടിനു വേണ്ടി പ്രത്യേക തയാറെടുപ്പുകള്‍ നടത്താറില്ല. എന്നാലും ചില ഒരുക്കങ്ങള്‍ മനസില്‍ നമ്മള്‍ നടത്തുമല്ലോ. പിന്നെ, കാര്യങ്ങള്‍ പറഞ്ഞുതരാന്‍ സംവിധായകന്‍ ഡാന്‍സ് മാസ്റ്റര്‍ തുടങ്ങിയവരൊക്കെ ഉണ്ടല്ലോ. പുതിയ സിനിമകള്‍ പാട്ടുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് കുറഞ്ഞതായി തോന്നാറുണ്ട്. ചില സിനിമകളില്‍ പാട്ട് മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റെുകളുടെ ബഹളമായി മാറി. പിന്നീട് ഓര്‍ത്തുപാടാന്‍ കഴിയാത്ത തരത്തിലേക്ക് പാട്ട് മാറിയിരിക്കുന്നു. ഇതു പ്രേക്ഷകരെ പാട്ടില്‍ നിന്ന് അകറ്റുമെന്നാണ് എനിക്കു തോന്നുന്നത്. അതേസമയം, നല്ല പാട്ടുകളും ഉണ്ടാകുന്നുണ്ട്

കാലഘട്ടത്തിനനുസരിച്ച് സിനിമ മാറിക്കൊണ്ടേയിരിക്കും. ഓരോ കാലഘട്ടവും അതിന്റേതായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. എല്ലാ മാറ്റങ്ങളെയും ഞാന്‍ പോസിറ്റീവ് ആയി കാണുന്നു. ഇത് ടെക്‌നോളജിയുടെ കാലമാണ്. അത്യന്താധുനിക സാങ്കേതികവിദ്യയാണ് സിനിമ ഉപയോഗിക്കുന്നത്. അപ്പോള്‍ സിനിമ കൂടുതല്‍ ടെക്‌നിക്കലി പെര്‍ഫെക്ട് ആകും. അതു നമ്മുടെ സിനിമയെ ലോക നിലവാരത്തില്‍ എത്തിക്കും.

കഥ പറച്ചിലിന്റെ രീതികള്‍ക്കും മാറ്റം വന്നിട്ടുണ്ട്. ഇപ്പോഴത്തെ ചില സിനിമകളില്‍ വലിയ ക്ലൈമാക്‌സ് ഉണ്ടാകാറില്ല. അമാനുഷിക സംഘട്ടനരംഗങ്ങളും ആവശ്യമില്ല. അതതു കാലത്തെ മനുഷ്യബന്ധങ്ങളെ സിനിമ പ്രതിഫലിപ്പിക്കുന്നു. സിനിമ മാത്രമല്ല, എല്ലാ കലാരൂപങ്ങളും സാഹിത്യവും അങ്ങനെയാണ്. സിനിമ ഇപ്പോള്‍ തിയേറ്ററിലെ ബിഗ് സ്‌ക്രീനില്‍ മാത്രം കാണാവുന്ന കലാസൃഷ്ടിയല്ല. വിരല്‍ത്തുമ്പില്‍ സിനിമയുണ്ട്. സാങ്കേതിക വിദ്യ വളര്‍ന്നിരിക്കുന്നു. വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമയുടെ ഭാഗമാണ്. ഇതെല്ലാം സിനിമയുടെ ബിസിനസ് വര്‍ധിപ്പിക്കും…’ ഷീല പറഞ്ഞു.

sheela interview

ഇന്ത്യയില്‍ കോടികള്‍ നേടി സൂപ്പര്‍മാന്‍ മുന്നോട്ട്

0

ആഗോളതലത്തില്‍ മികച്ച ബോക്‌സ് ഓഫീസ് വിജയം നേടി മുന്നേറുകയാണ് സൂപ്പര്‍മാന്‍ ഇന്ത്യയിലും ചിത്രം റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം നേടിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൂപ്പര്‍മാന്‍ ചിത്രമായി മാറി സൂപ്പര്‍മാന്റെ പുതിയ അവതാരം. സമീപകാലങ്ങളില്‍ 100 മില്യണ്‍ ഡോളര്‍ കടന്ന ചുരുക്കം ചില ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു സൂപ്പര്‍മാന്‍.

ഡോണ്‍ ഓഫ് ജസ്റ്റിസ്, ദി ബാറ്റ്മാന്‍ എന്നിവയ്ക്കു ശേഷം ഇന്ത്യയില്‍ ഒരു ഡിസി സിനിമയ്ക്ക് ലഭിച്ച ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ഹിറ്റ് ആണ് സൂപ്പര്‍മാന്‍. വടക്കേ അമേരിക്കയില്‍ 4,135 തിയേറ്ററുകളില്‍ നിന്നായി 122 മില്യണ്‍ ഡോളറും 79 അന്താരാഷ്ട്ര വിപണികളില്‍ നിന്നായി 95 മില്യണ്‍ ഡോളറും നേടിയ ചിത്രം ആഗോളതലത്തില്‍ 217 മില്യണ്‍ ഡോളര്‍ കളക്ഷനാണ് നേടിയത്. സാക്ക് സ്നൈഡറിന്റെ മാന്‍ ഓഫ് സ്റ്റീലിനെ (116.7 മില്യണ്‍ ഡോളര്‍) സൂപ്പര്‍മാന്‍ മറികടന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 3037 സ്‌ക്രീനുകളിലായി (എല്ലാ ഐമാക്‌സ് സ്‌ക്രീനുകളും ഉള്‍പ്പെടെ) 35 കോടിയിലേറെ ബോക്സ് ഓഫീസ് കളക്ഷന്‍ നേടി വാരാന്ത്യത്തില്‍ റെക്കോര്‍ഡ് ഭേദിച്ചു.

സൂപ്പര്‍മാന്‍, വാര്‍ണര്‍ ബ്രദേഴ്സിനും ഡിസി സ്റ്റുഡിയോസിനും നിര്‍ണായകമാണ്. പീറ്റര്‍ സഫ്രാനൊപ്പം ഡിസി സ്റ്റുഡിയോസിന്റെ സഹ-മേധാവിയായ ജെയിംസ് ഗണ്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ ബജറ്റ് 225 മില്യണ്‍ ഡോളര്‍ ആണ്. ആദ്യം ചിത്രത്തിനെതിരേ പ്രചരിച്ച നെഗറ്റീവ് റിവ്യൂവിനെയെല്ലാം മറികടന്നാണ് സൂപ്പര്‍മാന്റെ മുന്നേറ്റം. പ്രിവ്യു ഷോ കഴിഞ്ഞതിനുശേഷം പ്രമുഖ മാധ്യമത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ നെഗറ്റീവ് റിവ്യു പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട്, പിന്‍വലിക്കുകയായിരുന്നു.

superman hit the records, earn crores in India

ഭാരവാഹി പട്ടികയ്ക്ക് പിന്നാലെ ബി ജെ പിയിൽ പൊട്ടിത്തെറിഅതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കാൻ മുരളീധര പക്ഷംഅനുനയ നീക്കങ്ങളും സജീവം

0

സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി.. ജനറൽ സെക്രട്ടറി പദവിയിൽ നിന്നും സി കൃഷ്ണകുമാറിനേയും പി സുധീറിനെയും ഒഴിവാക്കിയതിൽ മുരളീധര പക്ഷത്തിന് കടുത്ത അതൃപ്തി.. എ.എൻ രാധാകൃഷ്ണനെ ഒഴിവാക്കിയതിൽ കൃഷ്ണദാസ് പക്ഷത്തിനും അമർഷമുണ്ട്.. പുനസംഘടനയിലെ അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കാൻ തയ്യാറെടുത്ത് മുരളീധരപക്ഷം..

മുരളീധര പക്ഷത്തെ പ്രധാനികളായ സി കൃഷ്ണകുമാറിനെയും പി സുധീറിനേയും വെട്ടിയതിലാണ് കടുത്ത അതൃപ്തി പുകയുന്നത്. ജനറൽ സെക്രട്ടറി പദവിയിൽ നിന്നും ഇരുവരെയും ഒഴിവാക്കിയതിൽ വി മുരളീധരന് കടുത്ത അമർഷമുണ്ട്. വിയോജിപ്പ് ഉടൻ ദേശീയ നേതൃത്വത്തെ അറിയിക്കാൻ തയ്യാറെടുക്കുകയാണ് ഒരു വിഭാഗം നേതാക്കൾ.

കൃഷ്ണകുമാറിനെയും സുധീറിനെയും ഒഴിവാക്കിയത് അനീതിയാണെന്ന പരാതിയാണ് പ്രധാനമായും മുരളീധപക്ഷം ഉന്നയിക്കുന്നത്. ഉപാധ്യക്ഷൻ മാരായ ഇരുവരെയും കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്ന ആവശ്യവും ഇവർ ഉയർത്തുന്നുണ്ട്. വി മുരളീധരനും കെ സുരേന്ദ്രനും പുനഃസംഘടനയിൽ പരസ്യ അഭിപ്രായ പ്രകടനത്തിന് തയ്യാറായിട്ടില്ല.

അതേസമയം എ എൻ രാധാകൃഷ്ണനെഒഴിവാക്കിയതിൽ പി കെ കൃഷ്ണദാസിനും അമർഷമുണ്ട്. ഇന്നലെ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി പി ആർ ശിവശങ്കരൻ രംഗത്തെത്തിയിരുന്നു. മീഡിയ പാനലിസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തിറങ്ങിയാണ് പ്രതിഷേധം അറിയിച്ചത്. അതേസമയം മുൻ ഉപാധ്യക്ഷന്മാരെ ദേശീയ സമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.

തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങുന്നതിനിടെ ഇത്തരത്തിൽ എതിർപ്പുയരുന്നത് കനത്ത തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ ഈ സാഹചര്യത്തിൽ തർക്കം തീർക്കാൻ ദേശീയ നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായേക്കുമെന്നാണ് സൂചന..വിയോജിപ്പുകൾ ഉന്നയിക്കുന്നവരെ എത്രയും പെട്ടന്ന് അനുനയിപ്പിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ശ്രമം.

bjp kerala issue

കെ എസ് ആർ ടി സിയിൽ ‘സദാചാര’ നടപടി; വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ; ‌‌ ഡ്രൈവർക്കെതിരെ അച്ചടക്ക നടപടിയില്ല

0

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ സദാചാരപ്രശ്നം ആരോപിച്ച് നടപടി. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് ലഭിച്ച പരാതിയിലാണ് വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചത്. അവിഹിതമുണ്ടെന്ന് ആരോപിച്ച് നൽകിയ പരാതിയില്‍ വനിതാ കണ്ടക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജീവനക്കാരിക്ക് അവിഹിതബന്ധമുണ്ടെന്ന് കെഎസ്ആര്‍ടിസി കണ്ടെത്തിയെന്നും ഡ്രൈവറുടെ ശ്രദ്ധ മാറ്റുന്ന വിധം സംസാരിച്ചുവെന്നും ഉത്തരവില്‍ പറയുന്നു

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവറായ തന്റെ ഭര്‍ത്താവിന് ഡിപ്പോയിലെ വനിതാ കണ്ടക്ടറുമായി അടുപ്പക്കൂടുതലുണ്ടെന്ന് കാണിച്ച് ഡ്രൈവറുടെ ഭാര്യയാണ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് പരാതി നല്‍കിയത്. തുടര്‍ന്ന് ചീഫ് ഓഫീസ് വിജിലന്‍സിന്റെ ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തി നടപടിയെടുക്കുകയായിരുന്നു. മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍, ഭര്‍ത്താവിന്റെ ഫോണില്‍ നിന്നും ഫോട്ടായായി എടുത്ത വാട്‌സ്ആപ്പ് ചാറ്റ് എന്നിവ സഹിതമാണ് യുവതി പരാതി നല്‍കിയത്.

അന്വേഷണത്തില്‍ കണ്ടക്ടര്‍ കൂടുതൽ സമയം ഡ്രൈവറുമായി സംസാരിക്കുന്നതും ഡ്രൈവറുടെ മൊബൈല്‍ വാങ്ങുകയും ബസിലുള്ള യാത്രക്കാരെ ശ്രദ്ധിക്കാതെ അവര്‍ക്ക് ഇറങ്ങേണ്ട സ്ഥലത്ത് യാത്രക്കാര്‍ തന്നെ സ്വയം ബെല്ലടിച്ച് ഇറങ്ങുന്നതും ശ്രദ്ധയിൽ പെട്ടുവെന്നും നടപടി ഉത്തരവില്‍ പറയുന്നു.

ksrtc conductor and driver issue

ബി ജെ പി ഭാരവാഹിപ്പട്ടികയെ ട്രോളി വി കെ സനോജ് – പൂർവാശ്രമത്തിലെ രണ്ട് ‘കുന്നുമ്മൽ ബോയ്സ്’ എന്ന് പരിഹാസം

0

ബിജെപി സംസ്ഥാന ഭാരവാഹികളുടെ പട്ടിക പങ്കുവെച്ച് ട്രോളി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പൂർവ്വാശ്രമത്തിലെ രണ്ട് ‘കുന്നുമ്മൽ’ ബോയ്സ് എന്ന കുറിപ്പോടെയാണ് വി കെ സനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്.. മുൻ വൈസ് ചാൻസലർ‌മാരായ ഡോ. കെ എസ് രാധാകൃഷ്ണനെയും ഡോ. അബ്ദുൾ സലാമിനെയും പരിഹസിച്ചിരിക്കുന്നത്. ടീം വികസിത കേരളം എന്ന തലക്കെട്ടിൽ ബിജെപി കേരള പങ്കുവെച്ച പുതിയ സംസ്ഥാന ഉപാധ്യക്ഷന്മാരുടെ പട്ടികയും കുറിപ്പിനൊപ്പം വി കെ സനോജ് പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ യുഡിഎഫ് ഭരണകാലത്ത് സംസ്കൃത സർവ്വകലാശയുടെ വൈസ് ചാൻസലറായി കെ എസ് രാധാകൃഷ്ണനെ നിയമിച്ചിരുന്നു. രാധാകൃഷ്ണൻ പിന്നീട് ബിജെപിയിൽ ചേരുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിരുന്നു. യുഡിഎഫ് സർക്കാരിൻ്റെ നോമിനിയായി കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലാറായിരുന്നു ഡോ. അബ്ദുൾ സലാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പൂർവ്വാശ്രമത്തിൽ ഇരുവരും മോഹൻ കുന്നുമ്മലുമാരായിരുന്നു എന്ന് പരോക്ഷമായി പരിഹസിക്കുന്നതാണ് വി കെ സനോജിൻ്റെ പോസ്റ്റ്. കേരള സർവകലാശാല താത്കാലിക വിസിയാണ് മോഹൻ കുന്നുമ്മൽ.

ഗവർണർ നിയമിച്ച കേരള സർവ്വകലാശാല വി സി മോഹൻ കുന്നുമ്മലിനെതിരെ ഇടത് വിദ്യാർത്ഥി-യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് വി കെ സനോജിൻ്റെ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. ​ഗവർണ‍ർ‌ രാജേന്ദ്ര ആർലേക്കറും വൈസ് ചാൻസലർ മോഹൻ കുന്നുമ്മലും കേരള സർവ്വകലാശാലയിൽ കാവിവത്കരണം നടത്തുകയാണെന്ന് ആരോപിച്ചാണ് സംഘടനകൾ സമരം ചെയ്യുന്നത്.

ഭാരതാംബ ചിത്രത്തിന്റെ പേരിൽ സർക്കാറും ഗവർണറും തമ്മിലുള്ള പോര് കടുക്കുന്നതിനിടെയാണ് വി കെ സനോജിന്റെ പോസ്റ്റ്.. കെ എസ് അനിൽ കുമാറിനെ രജിസ്ട്രാർ സ്ഥാനത്ത് നിന്ന് നീക്കുകയും പകരം പുതിയ ആളെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ സിൻഡിക്കേറ്റ് ചേർന്ന് സസ്പെൻഷൻ നടപടി റദ്ദാക്കിയിരുന്നു. ഇടത് സംഘടനകൾ ഈ വിഷയത്തിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

vk sanoj about bjp people list

വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ വിവാദത്തിലേക്ക്; ​ഗുരുപൂർണിമ ദിനത്തിൽ സംഘടിപ്പിച്ചത് വിചിത്ര നടപടി;ആലപ്പുഴയില്‍ ബിജെപി നേതാവിന്റെ കാലും കഴുകിച്ചെന്ന് ആരോപണം

0

ആലപ്പുഴ: ഗുരുപൂര്‍ണ്ണിമാ ദിനത്തില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് മുന്‍ അദ്ധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവം വന്‍ വിവാദമാകുന്നു. ആലപ്പുഴയില്‍ ബിജെപി നേതാവിന്റെ കാല്‍ കഴുകിച്ചെന്ന ആരോപണവുമായി ഡിവൈഎഫ് ഐ രംഗത്ത് വന്നിരിക്കുകയാണ്.

അതേസമയം മുമ്പും ചെയ്തിട്ടുണ്ടെന്നാണ് സ്‌കൂള്‍ പറയുന്നത്. എന്നാല്‍ അനൂപ് എന്നായാള്‍ അദ്ധ്യാപകനല്ല അഡ്വേക്കറ്റാണെന്നും ഈ സ്‌കൂളിലെ അദ്ധ്യാപകന്‍ അല്ലെന്നുമാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്. എന്നാല്‍ അദ്ധ്യാപകര്‍ക്ക് പുറമേ മുന്‍ അദ്ധ്യാപകരും അനദ്ധ്യാപകരായ അനൂപ് അടക്കം 50 ഓളം പേരുടെ പാദപൂജയാണ് നടത്തിയതെന്നും ഡിവൈഎഫ്‌ഐ പറയുന്നു.

അതേസമയം ഇക്കാര്യം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണെന്നും വിദ്യാഭ്യാസം കുട്ടികളില്‍ പുരോഗമന ചിന്തയും ശാസ്ത്രാവബോധം വളര്‍ത്താന്‍ വേണ്ടിയുള്ളതുമാണെന്നും പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ തന്നെ ഇല്ലാതാക്കാന്‍ പോന്നതാണെന്നും ശിവന്‍കുട്ടി വ്യക്തമാക്കിയിരിക്കുകയാണ്.

gurupooja controversy