
കൊച്ചി: ഹിരൺ ദാസ് മുരളി എന്ന റാപ്പർ വേടന് ജാമ്യ വ്യവസ്ഥയിൽ ഇളവ്. വിവാഹ വാഗ്ദാനം നൽകി ഗവേഷക വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്തു എന്ന കേസിലാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയത്. വിദേശ പര്യടനത്തിന് പോകുന്നതിനായിട്ടാണ് വേടൻ ജാമ്യ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനം വിട്ടുപോകരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം തുടങ്ങിയ ജാമ്യ വ്യവസ്ഥകളിലാണ് ഹൈക്കോടതി ഇളവ് അനുവദിച്ചത്. രാജ്യം വിട്ടുപോകുമ്പോൾ പൊലീസിനെ അറിയിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും ഉത്തരവിലുണ്ട്.
ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് ചോദ്യം ചെയ്യലിൽ വേടൻ നൽകിയ മൊഴി. മറ്റൊരു യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസും വേടനെതിരെ കേസെടുത്തിരുന്നെങ്കിലും ഈ കേസിലും സെഷൻസ് കോടതി വേടന് ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം തനിക്കെതിരായ ലൈംഗികാരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് റാപ്പർ വേടന്റെ ആരോപിച്ചു. അതിൽ യാതൊരു സംശയവും തനിക്കില്ലെന്നും വേടൻ പറഞ്ഞു.
