
നടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ സിനിമാ മേഖലയിലെ സുരക്ഷാ വീഴ്ചകളെ ചോദ്യം ചെയ്ത് വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി). സിനിമാ മേഖലയ്ക്ക് ഇനി അറിവില്ലായ്മയുടെയോ നിഷ്ക്രിയത്വത്തിന്റെയോ പിന്നിൽ ഒളിക്കാൻ കഴിയില്ലെന്ന് ഡബ്ല്യു.സി.സി തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.
“ഒരു യുവനടിയുടെ ഗുരുതരമായ മറ്റൊരു ആരോപണം കൂടി കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കുറ്റവാളികൾക്ക് ഈ ധൈര്യം എവിടെ നിന്നാണ് ലഭിക്കുന്നത്? തീർത്തും പ്രവർത്തിക്കാത്ത ഒരു സിസ്റ്റത്തിൽ നിന്നാണത്,” ഡബ്ല്യു.സി.സി കുറ്റപ്പെടുത്തി. നിയമങ്ങൾ ഉണ്ടാക്കിയിട്ടും സുരക്ഷാ സംവിധാനങ്ങൾ എന്തുകൊണ്ട് പ്രവർത്തിക്കുന്നില്ലെന്നും ഇവ കേവലം കടലാസിൽ മാത്രം ഒതുങ്ങാനുള്ളതല്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ (IC) രൂപീകരിക്കണമെന്നും, പോഷ് (POSH) നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സ്ത്രീകളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് അനുവാദമില്ലാതെ തന്റെ കാരവാനിൽ കയറി രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് നടിയുടെ പരാതി. സംഭവത്തിൽ കടുത്ത മാനസികാഘാതമേറ്റ നടി കൗൺസിലിംഗിനും ചികിത്സയ്ക്കും ശേഷമാണ് പരാതി നൽകാൻ തയ്യാറായതെന്ന് പോലീസ് അറിയിച്ചു. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട അദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റി.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്നും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നുമാണ് ജയിലിലേക്ക് പോകുന്നതിന് മുൻപ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. അദ്ദേഹത്തിന് വേണ്ടി ഉടൻ തന്നെ ജാമ്യാപേക്ഷ നൽകുമെന്ന് അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.
we acknowledge and salute the courage of the young actress, wcc reacts to the director renjith issue
