
ടെൽ അവീവ്: ഗാസയിൽ കരയാക്രമണം ശക്തമാക്കി ഇസ്രയേൽ. ചൊവ്വാഴ്ച ആരംഭിച്ച കരയാക്രമണത്തിൽ 62 കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാസ നഗരം പിടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് ഇസ്രയേൽ നിലവിൽ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കരമാർഗമുള്ള യുദ്ധം തുടങ്ങി. ഗാസ സിറ്റിയുടെ നാല് ഭാഗത്തും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഗാസമുനമ്പിനെ പല ഭാഗങ്ങളാക്കി തിരിച്ച് സമ്പൂർണ സൈനിക നടപടിയെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കുന്നത്. വടക്കൻ ഗാസയിൽ കരയുദ്ധം രൂക്ഷമായതോടെ തെക്കൻ ഗാസയിലേക്ക് പലസ്തീനികൾ കൂട്ടപ്പലായനം തുടങ്ങി. അൽ റാഷീദ് തീരദേശ റോഡിലൂടെ മാത്രമാണ് പലായനം ചെയ്യാനുള്ള ഏക മാർഗം ഇസ്രയേൽ അനുവദിച്ചിട്ടുള്ളത്. വടക്കൻ ഗസ്സയിൽ നിന്ന് ഇതോടെ ഇന്ന് മാത്രം പലായനം ചെയ്തത് പതിനായിരങ്ങളെന്നാണ് കണക്ക് കൂട്ടൽ. ബോംബ് ആക്രമണവും പീരങ്കി ആക്രമണവും ശക്തമാക്കിയാണ് ഇസ്രയേൽ സൈന്യം ഗാസ സിറ്റി പിടിച്ചടക്കാൻ ശ്രമിക്കുന്നത്. ഇസ്രയേലിന്റെ നീക്കങ്ങൾക്ക് അമേരിക്കയുടെ ശക്തമായ പിന്തുണയുമുണ്ട്.
ബന്ദികളെ മനുഷ്യകവചമാക്കി ഇസ്രയേൽ ആക്രമണത്തെ പ്രതിരോധിക്കാൻ ഹമാസ് ഒരുങ്ങുമ്പോൾ ഹമാസിൻരെ നീക്കത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താക്കീതുമെത്തിയിരുന്നു. വടക്കൻ ഗാസയിൽ ഹമാസിന്റെ ശക്തികേന്ദ്രങ്ങൾ തകർക്കാനാണ് കരമാർഗമുള്ള സൈനിക നടപടിയെന്നാണ് ഇസ്രയേൽ വാദം. ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയെന്ന യു.എൻ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് വന്നിട്ടും മനുഷ്യകുരുതിയിൽ നിന്ന് പിന്മാറാത്ത നിലപാടുമായി ഇസ്രയേൽ മുന്നോട്ട് പോകുകയാണ്. ഇസ്രയേൽ ഖത്തറിൽ നടത്തി ആക്രമണങ്ങൾക്ക് എതിരെ അറബ് രാജ്യങ്ങൾ ഒന്നിച്ച സാഹചര്യത്തിൽ പലസ്ഥീന് പിന്തുണയുമായി മുസ്ലീം അറബ് രാജ്യങ്ങളുടെ കൂട്ടായ്മ രംഗത്തെത്താനാണ് സാധ്യത. അതേസമയം യുദ്ധം വേണ്ടെന്ന നിലപാട് അറബ് രാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. ഈ മാസം 22ന് ഫ്രാൻസും, സൗദിയും നയിക്കുന്ന യോഗം ചേരും. 2023 ഒക്ടോബർ മുതൽ ഗാസയ്‌ക്കെതിരായ ഇസ്രായേലിന്റെ അക്രമണത്തിൽ 64,964 പേർ കൊല്ലപ്പെടുകയും 165,312 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
israel gaza war
