HomeNewsഇരവികുളം നാഷണല്‍ പാര്‍ക്കിന് അമ്പത് വര്‍ഷം: വിപുലമായ പരിപാടികളുമായി വനം വകുപ്പ്

ഇരവികുളം നാഷണല്‍ പാര്‍ക്കിന് അമ്പത് വര്‍ഷം: വിപുലമായ പരിപാടികളുമായി വനം വകുപ്പ്

ബ്രിട്ടീഷ് ഭരണകാലത്ത് ഹാമില്‍ട്ടന്റെ പീഠഭൂമി എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഇരവികുളം നാഷണല്‍ പാര്‍ക്ക് ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചതിന്റെ അമ്പതാം വാര്‍ഷികം ആഘോഷിക്കുന്നു.

97 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പാര്‍ക്ക് തമിഴ്‌നാട്ടിലെ ആനമല ടൈഗര്‍ റിസര്‍വ്, മറയൂര്‍ ചന്ദനവനം, മാങ്കുളം, മൂന്നാര്‍ ഡിവിഷന്‍, ചിന്നാര്‍ വന്യജീവി സങ്കേതം എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നു. ഹിമാലയത്തിന് തെക്ക് ഏറ്റവും ഉയരമുള്ള ആനമുടി (2695 മീറ്റര്‍) ഈ പാര്‍ക്കിലാണ് സ്ഥിതി ചെയ്യുന്നത്.

1971-ല്‍ കേരള സര്‍ക്കാര്‍ ഈ പ്രദേശം ഏറ്റെടുത്ത്, 1975-ല്‍ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചു. 1978-ല്‍ ഇരവികുളം ദേശീയോദ്യാനം എന്ന പേരില്‍ ഔപചാരികമായി അംഗീകരിച്ചു.

വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വനംവകുപ്പ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 50 പരിപാടികള്‍ ആസൂത്രണം ചെയ്തു. ലോഗോ പ്രകാശനം ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിന് നല്‍കി നിര്‍വഹിച്ചു. സുവര്‍ണ ജൂബിലിയുടെ ഭാഗമായി 2025-ലെ വരയാടുകളുടെ സമ്പൂര്‍ണ കണക്കെടുപ്പ് സംസ്ഥാന തലത്തില്‍ ആദ്യമായി നടന്നു.

സാംസ്‌കാരിക-വിദ്യാഭ്യാസ പരിപാടികള്‍, വെബിനാറുകള്‍, സെമിനാറുകള്‍, പരിശീലനങ്ങള്‍, ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്, മത്സരങ്ങള്‍, ഇക്കോ റണ്‍ ഓട്ട മത്സരം, വിരമിച്ച ഉദ്യോഗസ്ഥരുടെ കൂടിച്ചേരല്‍, ആവാസവ്യവസ്ഥ പുന:സ്ഥാപനങ്ങള്‍, ഗ്രീന്‍ സ്‌കൂള്‍ ക്വിസ്, മൂന്നാര്‍ മേഖലയിലെ 50 സ്‌കൂളിലെ കുട്ടികള്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ എന്നിവയും സംഘടിപ്പിക്കും. 2026 മാര്‍ച്ചില്‍ സമാപന പരിപാടികള്‍ നടക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular