തര്‍ക്കത്തിനൊടുവിൽ ഇ-ബസ് സര്‍വീസ് പുനരാരംഭിച്ചു; ഫ്ലാഗ് ഓഫ് ചെയ്ത് മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: കെഎസ്ആർടിസിയും തിരുവനന്തപുരം കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കൊടുവിൽ റീഷെഡ്യൂള്‍ ചെയ്ത ഇലക്ട്രിക് ബസുകളുടെ സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിലെ 23 ഇടറോഡുകളിലാണ് പുതിയതായി ഇലക്ട്രിക് ബസ് സര്‍വീസുകൾ ആരംഭിക്കുന്നത്. ഇതിന്റെ ആദ്യ സര്‍വീസ് മേയര്‍ വി.വി. രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു.

മേയറുടെ വാര്‍ഡായ കൊടുങ്ങാനൂരിലെ കുലശേഖരത്തുനിന്നും കിഴക്കേക്കോട്ടയിലേക്കുള്ള സർവീസാണ് ഫ്ലാഗ് ഓഫ് ചെയ്തത്. രാവിലെ 7.30-ന് കുലശേഖരത്ത് നിന്ന് തുടങ്ങി കുരുവിക്കാട്, തിട്ടമംഗലം, കുന്നൻപാറ, കുണ്ടമൺകടവ് വഴി കിഴക്കേക്കോട്ടയിലെത്തുന്നതാണ് ഈ റൂട്ട്.

ഗതാഗത മന്ത്രി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് 23 റൂട്ടുകളിലും സർവീസ് പുനരാരംഭിക്കാൻ തീരുമാനമായത്. രാവിലേയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ പുതിയ റൂട്ടുകളിലൂടെ ഓടുക. നിലവിൽ കെഎസ്ആർടിസി സർവീസ് ഇല്ലാത്ത വഴികളാണ് ഭൂരിഭാഗം കൗൺസിലർമാരും നിർദേശിച്ചിട്ടുള്ളത്. ജനങ്ങൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മേയർ വി.വി. രാജേഷ് പ്രതികരിച്ചു.

By admin