
രജനികാന്തിന്റെ മൂത്തമകൾ ഐശ്വര്യ രജനികാന്തിന്റെ ചെന്നൈയിലെ വീട്ടിൽ മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണവും വജ്രാഭരണങ്ങളുമാണ് മോഷണം പോയത്. വിഷയത്തിൽ തെയ്‌നാംപേട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഐശ്വര്യ
ആഭരണങ്ങൾ ലോക്കറിൽ വച്ചിരുന്നതയും, വീട്ടിലെ ചില ജോലിക്കാർക്ക് അത് അറിയാമായിരുന്നതായും എഫ് ഐ ആറിൽ പറയുന്നു. മോഷണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഐ പി സി സെക്ഷൻ 381 പ്രകാരം തേനാംപേട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐശ്വര്യ രജനികാന്ത് തന്റെ വരാനിരിക്കുന്ന ചിത്രമായ ലാൽ സലാമിന്റെ ഷൂട്ടിംഗിന്റെ തിരക്കിലാണ്. 2019ൽ തന്റെ സഹോദരി സൗന്ദര്യയുടെ വിവാഹത്തിൽ വെച്ചാണ് താൻ ആഭരണങ്ങൾ അവസാനമായി കണ്ടതെന്ന് പരാതിയിൽ പറയുന്നു.വിവാഹത്തിന് ശേഷം ഇവയെല്ലാം തന്റെ കൈവശമുണ്ടായിരുന്ന ലോക്കറിൽ സൂക്ഷിച്ചിരുന്നു.
ഇതിന് ശേഷം 2021ഓഗസ്റ്റ് 21 ന് മുൻ ഭർത്താവ് ധനുഷിന്റെ സിഐടി ഫ്ലാറ്റിലേക്കും, 2021 സെപ്റ്റംബറിൽ ചെന്നൈയിലേ സെന്റ് മേരിസ് റോഡിലുള്ള സ്വന്തം അപാർട്മെന്റിലേക്കും, 2022 ഏപ്രിലിൽ പോയസ് ഗാർഡനിലെ വസതിലേക്കും ലോക്കർ മാറ്റിയതായി മൊഴിയിൽ പറയുന്നു. ലോക്കറിന്റെ താക്കോൽ സെന്റ് മേരിസ് റോഡിലെ ഫ്ലാറ്റിൽ സൂക്ഷിച്ചിരുന്നു. ഡയമണ്ട് സെറ്റുകൾ, പുരാതന സ്വർണഭരങ്ങൾ, നവരത്നം സെറ്റുകൾ, വളകൾ, 3.60 ലക്ഷം രൂപ വിലമതിക്കുന്ന 60 പവൻ എന്നിവയാണ് മോഷണം പോയത്. താൻ വീട്ടിലില്ലാത്ത സമയത്തും സെന്റ് മേരിസ് റോഡിലെ തന്റെ അപാർട്മെന്റിൽ ഇടക്കിടെ വന്നിരുന്ന വീട്ടുജോലിക്കാരായ ഈശ്വരി, ലക്ഷ്മി ഡ്രൈവർ വെങ്കട്ട് എന്നിവരെ തനിക്ക് സംശയമുണ്ടെന്ന് ഐശ്വര്യ പരാതിയിൽ പറഞ്ഞു.
