തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ജൂലൈ 8) സ്വകാര്യ ബസുടമകളുടെ നേതൃത്വത്തിൽ ബസ് സമരം നടക്കും. ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സംയുക്ത സമര സമിതി പണിമുടക്ക് പ്രഖ്യാപിച്ചത്.
വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക, വ്യാജ കൺസെഷൻ കാർഡുകൾ തടയുക, 140 കിലോമീറ്ററിൽ കൂടുതൽ ദൂരം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, അനാവശ്യ പിഴകൾ ഈടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ, ജൂലൈ 22 മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സമരസമിതിയുടെ തീരുമാനം.
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ഹൈദരാബാദിൽ ആണ് ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ആരംഭിച്ചത്. ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത് പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൌറും ഒപ്പം ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. മലയാളി താരം സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
വിജയ് സേതുപതി, സംയുക്ത മേനോൻ എന്നിവർ പങ്കെടുക്കുന്ന രംഗങ്ങൾ ചിത്രീകരിച്ച് കൊണ്ടാണ് ചിത്രത്തിൻ്റെ റഗുലർ ഷൂട്ടിംഗ് ആരംഭിച്ചത്. ഹൈദരാബാദിൽ ഒരുക്കിയ വമ്പൻ സെറ്റിലാണു ചിത്രീകരണം ഇപ്പൊൾ പുരോഗമിക്കുന്നത്. അധികം ഇടവേളകൾ ഇല്ലാതെ ആണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് പ്ലാൻ ചെയ്തിരിക്കുന്നത്. ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
പ്രേക്ഷകർ ഇതുവരെ കാണാത്ത രീതിയിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന, തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ പുരി ജഗനാഥ്. ഡ്രാമ, ആക്ഷൻ, ഇമോഷൻ എന്നിവ ഉൾപ്പെടുത്തി ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. പാൻ ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.
രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ- പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി
10 വർഷങ്ങൾക്ക് ശേഷം സൂപ്പർതാരം എസ് ജെ സൂര്യ വീണ്ടും സംവിധാനം ചെയ്യുന്ന “കില്ലർ” എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കാൻ എ ആർ റഹ്മാൻ. എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിർമാണ കമ്പനിയായ എയ്ഞ്ചൽ സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. ഗോകുലം മൂവീസ് നിർമ്മിക്കുന്ന ഒരു ചിത്രത്തിൽ ആദ്യമായാണ് എ ആർ റഹ്മാൻ സംഗീത സംവിധായകനായി എത്തുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. ‘കില്ലർ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമ നിർമാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാവുകയാണ്. കോ പ്രൊഡ്യൂസെഴ്‌സ് : വി സി പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി
എസ് ജെ സൂര്യ സംവിധാനം ചെയ്ത നാനി, ന്യൂ, അന്പേ ആരുയിരേ, പുലി എന്നീ ചിത്രങ്ങൾക്കും എ ആർ റഹ്മാൻ സംഗീതമൊരുക്കിയിട്ടുണ്ട്. വാലി, ഖുഷി,ന്യു തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത എസ് ജെ സൂര്യ ഇത്തവണ വൻ താരനിരയെ അണിനിരത്തിയാണ് “കില്ലർ” ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം 5 ഭാഷകളിലാണ് റിലീസിനെത്തുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന കില്ലറിൽ ഇന്ത്യൻ സിനിമയിലെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്. ചിത്രത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.
പാൻ ഇന്ത്യൻ ചിത്രം ‘കില്ലർ’ കൂടാതെ, മലയാളത്തിൽ സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’, ജയസൂര്യ നായകനാകുന്ന ‘കത്തനാർ’, ദിലീപ് നായകനാകുന്ന ‘ഭ.ഭ.ബ’ തുടങ്ങിയ വമ്പൻ ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ അണിയറയിൽ ഒരുങ്ങുന്നത്. പിആർഒ – ശബരി
ഋഷഭ് ഷെട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കാന്താര: ചാപ്റ്റർ 1 ന്റെ നിർമ്മാതാക്കൾ ആരാധകർക്ക് സന്തോഷവാർത്ത പങ്കുവെച്ചു. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കിയതിനൊപ്പം, 2025 ഒക്ടോബർ 2-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് സ്ഥിരീകരിച്ചു. ആരാധകർക്കിടയിൽ ആവേശം വിതച്ച ഈ പ്രഖ്യാപനം, കാന്താര യുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ്. കാന്താര: ചാപ്റ്റർ 1 ൽ ഋഷഭ് ഷെട്ടി തന്നെ പ്രധാന വേഷത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വാഷിങ് ടൺ ഡി.സി : മെക്‌സിക്കന്‍ ബോക്‌സറായ ജൂലിയോ സീസര്‍ ഷാവേസ് ജൂനിയറിനെ അറസ്റ്റ് ചെയ്ത് അമേരിക്കന്‍ ഇമിഗ്രേഷന്‍ വകുപ്പ്. അനധികൃത കുടിയേറ്റത്തിന്റെ പേരിലാണ് അറസ്റ്റ്. ലോസ് ആഞ്ജലീസിലെ വസതിയില്‍ നിന്നാണ് ഷാവേസിനെ അറസ്റ്റ് ചെയ്തത്. ജന്മനാടായ മെക്‌സിക്കോയിലേക്ക് അദ്ദേഹത്തെ നാടുകടത്താനുള്ള നടപടികള്‍ സ്വീകരിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
മെക്‌സിക്കോയിലെ പ്രധാനപ്പെട്ട ലഹരി, കുറ്റകൃത്യ മാഫിയയായ സിനലാവോ കാര്‍ട്ടലുമായി ബന്ധമുള്ളയാളാണ് ഷാവേസ് എന്നാണ് കണ്ടെത്തല്‍. മെക്‌സിക്കോയില്‍ ഷാവേസിനെതിരേ ആയുധക്കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഷാവേസിന്റെ ഭാര്യ ഫ്രിഡ മുനോസ് , നേരത്തെ സിനലാവോ കാര്‍ട്ടലിന്റെ നേതാവ് ജോക്വിന്‍ ഗുസ്മാന്റെ മകനായ എഡ്ഗര്‍ ഗുസ്മാന്റെ മുന്‍ഭാര്യയായിരുന്നു. 2008-ല്‍ എഡ്ഗര്‍ ഗുസ്മാന്‍ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയും ചെയ്തു.
ജോ ബൈഡന്‍ പ്രസിഡന്റ് ആയിരുന്ന കാലത്ത് ടൂറിസ്റ്റ് വിസയിലാണ് ഷാവേസ് അമേരിക്കയിലെത്തുന്നത്. 2024 ഫെബ്രുവരി മാസത്തില്‍ വിസാ കാലാവധി തീര്‍ത്തിട്ടും ഷാവേസ് തിരികെപോയില്ല. അമേരിക്കയില്‍ അനധകൃതമായി തുടരുകയായിരുന്നു.
അബുദാബി: ഇന്ത്യയിൽ നിന്നുള്ള സ്വാദിഷ്ഠമായ മാമ്പഴങ്ങളുടെയും മാമ്പഴ വിഭവങ്ങളുടെയും വിപുലമായ പ്രദർശനവുമായി ഇന്ത്യൻ മാംഗോ മാനിയയ്ക്ക് ജിസിസിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി. അഗ്രിക്കൾച്ചറൽ പ്രോസസ്ഡ് ഫുഡ് പ്രോഡക്ട് എക്പോർട്ട് ഡെവലെപ്മെൻ്റ് അതോറിറ്റിയുമായി(APEDA) സഹകരിച്ചാണ് ക്യാമ്പെയിൻ.
ജിസിസിയിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക്, പ്രത്യേകിച്ച് തനത് ഇന്ത്യൻ മാമ്പഴങ്ങൾക്ക് കൂടുതൽ വിപണി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പെയിൻ. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി, APEDA ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. സി.ബി സിങ്, ഇന്ത്യൻ എംബസി കൗൺസിലർ ( ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ്) റോഹിത്ത് മിശ്ര, എന്നിവരുടെ സാന്നിധ്യത്തിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഇന്ത്യൻ മാംഗോ മാനിയ ഉദ്ഘാടനം ചെയ്തു. ഖലീദിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലായിരുന്നു ഉദ്ഘാടന ചടങ്ങ്.
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മികച്ച പ്രോത്സാഹനമാണ് ലുലു നൽകുന്നതെന്നും വൈവിധ്യമാർന്ന ഇന്ത്യൻ മാമ്പഴങ്ങളുടെ പ്രത്യേകിച്ച് വടക്ക് കിഴക്കൻ മേഖലയിലെ ഉത്പന്നങ്ങളുടെ ഗുണമേന്മ, ജിസിസിയിൽ ലഭ്യമാക്കുക കൂടിയാണ് മാംഗോ മാനിയയിലൂടെ ലുലു ഗ്രൂപ്പെന്നും യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ജിസിസി വിപണികളിൽ ലുലു നൽകുന്ന പിന്തുണ പ്രശംസനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേസർ, ലാംഗ്ര,അമ്രപാലി, വൃന്ദാവനി തുടങ്ങിയ വടക്ക്-കിഴക്കൻ മേഖലകളിലെ മാമ്പഴങ്ങളും അൽഫോൺസ, ബദാമി, നീലം തുടങ്ങിയ ദക്ഷിണേന്ത്യൻ മേഖലയിലെ മാമ്പഴങ്ങളും ഉൾപ്പെടെ മേളയുടെ ഭാഗമായി ലുലുവിൽ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ മാമ്പഴങ്ങൾ കൊണ്ടുള്ള വ്യത്യസ്ഥമായ ബേക്കറി വിഭവങ്ങൾ, സലാഡുകൾ, അച്ചാറുകൾ, ജ്യൂസ് തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ ശേഖരമാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഇന്ത്യയിലെ കാർഷിക മേഖലയ്ക്ക് കൂടി പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പെയിൻ. ജിസിസിയിലെ കൂടുതൽ മേഖലകളിലേക്ക് കൂടി ഇന്ത്യൻ ഉത്പന്നങ്ങളുടെ ഗുണമേന്മ എത്തിക്കുകയാണ് ലുലു. ലുലു ഗ്ലോബൽ ഓപ്പറേഷൻഡ് ഡയറക്ടർ സലിം എം.എ, ചീഫ് ഓപ്പറേറ്റിങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ, ലുലു അബുദാബി ആൻഡ് അൽദഫ്ര റീജിയണൽ ഡയറക്ടർ അബൂബ്ബക്കർ ടി തുടങ്ങിയവരും ചടങ്ങിൽ ഭാഗമായി.
പ്രേക്ഷരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടൻ അൽത്താഫും അനാർക്കലി മരക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്‍റ് ‘ എന്ന സിനിമയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘വടക്കുനോക്കിയന്ത്ര’ത്തിലെ തളത്തിൽ ദിനേശനേയും ശോഭയേയും അനുസ്മരിപ്പിച്ചുകൊണ്ടുള്ളതാണ് സിനിമയുടെ പോസ്റ്റർ. സോഷ്യൽമീഡിയ താരം ടാൻസാനിയൻ സ്വദേശിയായ കിലി പോൾ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയാണ് ‘ഇന്നസെന്‍റ് ‘ എന്ന പ്രത്യേകതയുമുണ്ട്. ജോമോൻ ജ്യോതിറും അസീസ് നെടുമങ്ങാടും അന്ന പ്രസാദും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുമ്പ് പുറത്തിറങ്ങിയിരുന്നു. ചിത്രം ഒരു ടോട്ടൽ ഫൺ റൈഡ് ആണെന്നാണ് സൂചന. ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റർ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
എലമെന്‍റ്സ് ഓഫ് സിനിമയുടെ ബാനറിൽ എം ശ്രീരാജ് എ.കെ.ഡി നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. പ്രമുഖ താരങ്ങൾക്കൊപ്പം സിനിമയിൽ പ്രവർത്തിച്ചുകൊണ്ട് തന്നെ സിനിമ പഠിക്കുവാനുള്ള അവസരം വിദ്യാർത്ഥികൾക്ക് നൽകുന്ന ഇൻസ്റ്റിറ്റ്യൂട്ടായ ‘എലമെന്‍റ്സ് ഓഫ് സിനിമ’യുടെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം എന്ന പ്രത്യേകതയുമുണ്ട്.
ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊടുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സി.പ്രൊഡ്യൂസർമാർ. ഷിഹാബ് കരുനാഗപ്പിള്ളിയുടെ കഥയ്ക്ക് ഷിഹാബും സർജി വിജയനും സതീഷ് തൻവിയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പൂർണ്ണമായും കോമഡി ജോണറിലുള്ളതാണ് ചിത്രം.
ഛായാഗ്രഹണം: നിഖിൽ എസ് പ്രവീൺ, എഡിറ്റർ: റിയാസ് കെ ബദർ, സംഗീതം: ജയ് സ്റ്റെല്ലാർ, ഗാനരചന: വിനായക് ശശികുമാർ, കോസ്റ്റ്യൂം: ഡോണ മറിയം ജോസഫ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, ആർട്ട്: മധു രാഘവൻ, ചീഫ് അസോസിയേറ്റ്: സുമിലാൽ സുബ്രഹ്മണ്യൻ, അനന്തു പ്രകാശൻ, പ്രൊഡക്ഷൻ കൺട്രോളർ: സുരേഷ് മിത്രക്കരി, ചീഫ് അസോസിയേറ്റ് ക്യാമറമാൻ: തൻസിൻ ബഷീർ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോടൂത്ത്സ്, വിതരണം: സെഞ്ച്വറി ഫിലിംസ്, പിആർഒ: ആതിര ദിൽജിത്ത്.
ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ “ധുരന്ദർ”ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രൺവീർ സിംഗിന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ചിത്രം 2025 ഡിസംബർ 5 ന് ആഗോള റിലീസായെത്തും. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു.
‘ഉറി ദ സർജിക്കൽ’ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. രണ്ടു മിനിറ്റ് 40 സെക്കന്റ് ദൈർഘ്യമുള്ള “ധുരന്ദർ” ഫസ്റ്റ് ലുക്ക് വീഡിയോ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ദൃശ്യങ്ങളാൽ സമ്പന്നമാണ്. വമ്പൻ ആക്ഷനും നിഗൂഢതയും നിറഞ്ഞ വീഡിയോക്ക് സംഗീതമൊരുക്കിയത് ശാശ്വത് ആണ്. ഹനുമാൻ കൈൻഡ് , ജാസ്മിൻ സാൻഡ്ലാസ് എന്നിവരുടെ ശബ്ദവും വീഡിയോയിലെ സംഗീതത്തിന് മാറ്റു കൂട്ടുന്നു.
ബി62 സ്റ്റുഡിയോ നിർമ്മിച്ച് ജിയോ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന, ആദിത്യ ധർ രചനയും സംവിധാനവും നിർമ്മാണവും നിർവഹിക്കുകയും ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും നിർമ്മിക്കുകയും ചെയ്ത ‘ധുരന്ദർ’, അജ്ഞാതരായ പുരുഷന്മാരുടെ ഉത്ഭവത്തെക്കുറിച്ചുള്ള പറയപ്പെടാത്ത കഥ വെളിപ്പെടുത്തുന്നു. ഈ വർഷത്തെ ഏറ്റവും വലിയ ഹിന്ദി ചിത്രമായാണ് “ധുരന്ദർ” തീയേറ്ററുകളിലെത്തുക.
ഛായാഗ്രഹണം – വികാഷ് നൗലാഖ , എഡിറ്റർ -ശിവകുമാർ വി പണിക്കർ, സംഗീതം – ശാശ്വത് സച്‌ദേവ്, പ്രൊഡക്ഷൻ ഡിസൈനർ – സെയ്നി എസ് ജോഹറായ്, വസ്ത്രാലങ്കാരം – സ്‌മൃതി ചൗഹാൻ, ആക്ഷൻ – എജെസ് ഗുലാബ്, സീ യങ് ഓ, യാനിക്ക് ബെൻ, റംസാൻ ബുലുത്, നൃത്തസംവിധാനം – വിജയ് ഗാംഗുലി, പിആർഒ – ശബരി
മലപ്പുറം :എ.ടി.എം കൗണ്ടറുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവിനെ സാഹസികമായി പിടികൂടി മലപ്പുറം പൂക്കോട്ടുംപാടം പൊലീസ്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തിയാണ് പ്രതിയായ രോഹിത്ത് മോഹൻലാൻ ചൗധരിയെ പൊലീസ് പിടികൂടിയത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം മോഷണം നടത്തിയിരുന്നത്.
കഴിഞ്ഞ മെയ് 18നാണ് മലപ്പുറം കരുളായി എ.ടി.എം കൗണ്ടറിൽ നിന്നും ഇരുപതിനായിരം രൂപ വീതം മൂന്ന് പേരുടെ പണം മോഷണം പോയതായുളള പരാതി പൊലീസിന് ലഭിക്കുന്നത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പാലക്കാട് വെച്ച് പ്രതികളിലേക്ക് വിരൽ ചൂണ്ടുന്ന പ്രധാന തെളിവ് ലഭിച്ചത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷണ സംഘം മഹാരാഷ്ട്രയിലുണ്ടെന്ന വിവരം ലഭിച്ചു. പൂക്കോട്ടുംപാടം പൊലീസ് ഇവിടെയെത്തി നടത്തിയ അന്വേഷണത്തിൽ നാഗ്പൂരിലെ ഉൾഗ്രാമത്തിൽ സംഘം കഴിയുന്നതായുള്ള വിവരം ലഭിച്ചു.
വാഷിംഗ്ടൺ: അഭിപ്രായ ഭിന്നത രൂക്ഷമായതോടെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ വെല്ലുവിളിച്ച് തന്റെ പുതിയ ‘അമേരിക്കൻ പാർട്ടി’ രൂപീകരിക്കുന്നതായി പ്രഖ്യാപിച്ച് ടെസ്‌ല മേധാവി ഇലോൺ മസ്ക്. അമേരിക്കൻ പൗരന്മാർക്ക് സ്വാതന്ത്ര്യം തിരികെ നൽകുന്നതിനാണ് ഈ പാർട്ടി രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മസ്‌കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള അഭിപ്രായ ഭിന്നതയും തർക്കവും രൂക്ഷമായതാണ് പുതിയ പാർട്ടിയുടെ പിറവിക്ക് വഴിയൊരുക്കിയത്. ട്രംപിന്റെ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ നയത്തെ മസ്‌ക് എതിർക്കുകയും റിപ്പബ്ലിക്കൻ പാർട്ടിയെ രൂക്ഷമായ ഭാഷയിൽ ആക്രമിക്കുകയും ചെയ്തു.മസ്കിൻ്റെ പാർട്ടി രൂപീകരണം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയൊരു പൊട്ടിത്തെറിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
രാജ്യത്തെ നശിപ്പിക്കുന്ന അനാവശ്യവും ചെലവേറിയതുമായ നയങ്ങൾ നടപ്പിലാക്കുമ്പോൾ, നമ്മൾ യഥാർത്ഥത്തിൽ ജീവിക്കുന്നത് ഒരു ജനാധിപത്യത്തിലല്ല, മറിച്ച് ഒരു പാർട്ടി സംവിധാനത്തിലാണ് എന്ന് ഇലോൺ മസ്‌ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്തു. അമേരിക്കയിലെ ജനങ്ങൾക്ക് യഥാർത്ഥ രാഷ്ട്രീയ ഓപ്ഷനുകളൊന്നുമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതുകൊണ്ടാണ് ‘അമേരിക്കൻ പാർട്ടി’ കൊണ്ടുവന്നതെന്നാണ് മസ്കിൻ്റ വിശദീകരണം.
പുതിയൊരു രാഷ്ട്രീയ പാർട്ടി തുടങ്ങണോ എന്ന് അഭിപ്രായം ആരാഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എക്‌സിൽ മസ്‌ക് ഒരു പോൾ നടത്തിയിരുന്നു. ഈ പോളിൽ 65 ശതമാനം ആളുകളും അതിനെ പിന്തുണച്ചു. അമേരിക്കൻ പൗരന്മാരുടെ നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരികെ കൊണ്ടുവരിക എന്നതാണ് തന്റെ പാർട്ടിയുടെ ലക്ഷ്യമെന്ന് മസ്‌ക് പറയുന്നു.
ഇലോൺ മസ്‌കും ഡൊണാൾഡ് ട്രംപും തമ്മിലുള്ള തർക്കത്തിന്റെ പ്രധാനകാരണം അമേരിക്കയുടെ പുതിയ ‘ബിഗ് ബ്യൂട്ടിഫുൾ ബിൽ’ ആണ്. ഈ ബിൽ രാജ്യത്തിന്റെ ഖജനാവിന്മേലുള്ള ഭാരം വർദ്ധിപ്പിക്കുമെന്നും അമേരിക്കയെ കടത്തിൽ മുക്കുമെന്നുമായിരുന്നു മസ്കിൻ്റെ വിലയിരുത്തൽ. ഈ അഭിപ്രായം കണക്കിലെടുക്കാൻ ട്രംപ് തയ്യാറായില്ല. തുടർന്ന് ജൂലൈ 4 ന് യുഎസ് കോൺഗ്രസ് ഈ ബിൽ പാസാക്കി, വൈറ്റ് ഹൗസിന് പുറത്ത് ട്രംപ് ഇത് പ്രത്യേക രീതിയിൽ ആഘോഷിച്ചു. എന്നാൽ ഈ ബില്ലിനെ രാജ്യത്തിന് ദോഷകരമാണെന്ന് മസ്‌ക് വിശേഷിപ്പിച്ചു.
ട്രംപിനോട് മാത്രമല്ല, ഈ ബില്ലിനെ പിന്തുണച്ച റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളോടും തനിക്ക് ദേഷ്യമുണ്ടെന്ന് മസ്‌ക് വ്യക്തമാക്കി. ഈ ബില്ലിനെ അനുകൂലിക്കുന്ന എല്ലാ നേതാക്കളെയും താൻ എതിർക്കുമെന്ന് മസ്‌ക് പറഞ്ഞു. അതേസമയം, ബില്ലിനെ പരസ്യമായി എതിർത്ത തോമസ് മാസിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കൊച്ചി : മുക്കുപണ്ടം പണയം വെച്ച് പണം തട്ടി മുങ്ങിയ പിടികിട്ടാപുള്ളിയായ യുവതിയെ 19 വർഷത്തിന് ശേഷം പോലീസ് പിടികൂടി. ബിനീത (49) എന്ന യുവതിയാണ് എറണാകുളത്തു നിന്ന് പിടിയിലായത്. 2006 ൽ ഫെഡറൽ ബാങ്ക് കട്ടപ്പന ശാഖയിൽ 50 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 25,000 രൂപ തട്ടിയ ശേഷം മുങ്ങിയ കേസിലാണ് അറസ്റ്റ്.
കേസിൽ 2006ൽ അറസ്റ്റിലായ യുവതി ജ്യാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കട്ടപ്പന കോടതി പിടികിട്ടാപുള്ളിയായിപ്രഖ്യാപിച്ചു. കഴിഞ്ഞ 19 വർഷമായി പോലീസിനെ കബളിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇടുക്കി ഡി. സി. ആർ.ബി.ഡി വൈ എസ് പി. കെ.ആർ. ബിജുവിന്റെയും കട്ടപ്പന ഡി വൈ എസ് പി. വി. എ. നിഷാദ് മോന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം, എറണാകുളം നെടുമ്പാശ്ശേരി ക്കടുത്തുള്ള കാരകുന്നത്തുനിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. 19 വർഷമായി യുവതിയെ പോലീസ് തെരഞ്ഞു വരുകയായിരുന്നു.പ്രതിയെ കട്ടപ്പന കോടതിൽ ഹാജരാക്കി.
കൊച്ചി/ ബാംഗ്ലൂർ/ ഹൈദ്രാബാദ് : ആകർഷകമായ വില കിഴിവുകളുമായി രാജ്യത്തെ ലുലുമാളുകളിലും ലുലു ഡെയ്ലിയിലും 50 ശതമാനം വലിക്കുറവിൽ ആരംഭിച്ച ഫ്ളാറ്റ് ഫിഫ്റ്റി വിൽപ്പന ഇനി രണ്ട് നാൾ കൂടി. തിങ്കളാഴ്ച പുലർച്ച രണ്ട് മണിയോടെ ഓഫർ വിൽപ്പന അവസാനിക്കും. ഷോപ്പിങ്ങ് സൗകര്യപ്പെടുത്താൻ മിഡ്നൈറ്റ് ഷോപ്പിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്..തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , ഹൈദ്രാബാദ്, ബംഗളൂരു , കോയമ്പത്തൂർ, കോട്ടയം, പാലക്കാട് ലുലുമാളുകളിലും തൃപ്രയാർ വൈമാളിലും തൃശൂർ ഹൈലൈറ്റ് മാളിലെ ലുലു ഡെയ്‌ലി, മരട് ഫോറം മാളിലെ ലുലു ഡെയ്‌ലി, കൊല്ലം ഡ്രീംസ് മാളിലെ ലുലു ഡെയ്‌ലി എന്നിവിടങ്ങളും 50% ഓഫറുകൾ ലഭിക്കുന്നത്.
ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട് തുടങ്ങിയ ലുലു സ്റ്റോറുകളിൽ നിലവിൽ എൻഡ് ഓഫ് സീസൺ സെയിൽ തുടരുകയാണ്. ഇതിനോടൊപ്പം ലുലുമാളിലെ വിവിധ ഷോപ്പുകൾ അണിനിരക്കുന്ന ലുലു ഓൺ സെയിലും ആരംഭിക്കും. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളുകളിലെ വിവിധ ഷോപ്പുകൾ ലുലു ഓൺ സെയിലിന്റെ ഭാഗമാകും. ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും കിഴിവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പർ മാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും ഫ്‌ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വാങ്ങിക്കാൻ സാധിക്കും.ലുലു ഫാഷനിലും മികച്ച ഓഫറുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ ഷോപ്പിങ് നടത്താൻ സാധിക്കും.