അന്തരിച്ച പ്രശസ്ത നടൻ സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകൾക്കിടയിൽ പരിസരബോധമില്ലാതെ പെരുമാറിയ യുട്യൂബ് ചാനലുകൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കുമെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് നിർമാതാവ് സുപ്രിയ മേനോൻ. മരണവീട്ടിലെ ഹൃദയഭേദകമായ അന്തരീക്ഷത്തിൽ മൊബൈൽ ക്യാമറകളുമായി തള്ളിക്കയറി തിക്കും തിരക്കുമുണ്ടാക്കിയ മാധ്യമപ്രവർത്തകരുടെ പെരുമാറ്റമാണ് സുപ്രിയയെ ചൊടിപ്പിച്ചത്. തിരക്ക് നിയന്ത്രിക്കാനാവാതെ സലിം കുമാറിന്റെ മകൻ ചന്തുവിന് ക്യാമറക്കാളോട് പരുഷമായി സംസാരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ സുപ്രിയയുടെ രൂക്ഷപ്രതികരണം.
“വീണ്ടും ഒരു കുടുംബം തങ്ങളുടെ പ്രിയപ്പെട്ടവരോട് വിടപറയാൻ ശ്രമിക്കുന്നു, ഹൃദയഭേദകമായ ദുഃഖവും വേദനയും നിറഞ്ഞ ഒരു നിമിഷം. എന്നാൽ ഇവിടെ വീണ്ടും ക്യാമറകളുടെയും മൈക്കുകളുടെയും ഒരു കൂട്ടം, ഈ അവസാന വിടവാങ്ങൽ ക്ലോസപ്പിൽ പകർത്താൻ ഇരയെ ലക്ഷ്യമാക്കി കൂടുതൽ അടുത്തെത്തുന്ന കഴുകന്മാരെപ്പോലെ തിരക്കുകൂട്ടുന്നു,” സുപ്രിയ കുറിച്ചു.
“കുറച്ച് സ്ഥലം തരൂവെന്നും പിന്നോട്ട് മാറൂവെന്നും സമാധാനത്തോടെ കരയണമെന്നും ആവശ്യപ്പെട്ട് മകൻ നിലവിളിക്കുന്നു. നാം എന്തായിത്തീർന്നിരിക്കുന്നു? തത്സമയം എല്ലാം അറിയാനുള്ള ഈ ആർത്തി, എല്ലാ മര്യാദയും അച്ചടക്കവും ലംഘിച്ചിരിക്കുന്നു. ആളുകളെ സമാധാനത്തോടെ ദുഃഖിക്കാൻ അനുവദിക്കുക, അവർക്ക് ഇതിനകം തന്നെ ധാരാളം വേദനയുണ്ട്. സ്വയം നിയന്ത്രണവും ദിശാബോധവും ഉണ്ടാകണം. ഇത് പത്രപ്രവർത്തനമല്ല, പ്രദർശനപരതയാണ്! ഇത് തികച്ചും അനാവശ്യവുമാണ്,” സുപ്രിയ മേനോൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ചടങ്ങുകൾക്കിടയിൽ ചന്തു സലിം കുമാർ വൈകാരികമായി പ്രതികരിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ഇത്തരം ഓൺലൈൻ ചാനലുകൾക്കെതിരെ വലിയ രീതിയിലുള്ള ജനരോഷം ഉയരുന്നുണ്ട്.
ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യാതൊരുവിധ മതപരമായ ചടങ്ങുകളും ഇല്ലാതെയായിരുന്നു സംസ്കാരം നടത്തിയത്.
Supriya Menon lashes out at online media behavior

