കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് മരണപ്പെടാൻ ഇടയായ സംഭവത്തിൽ പോലീസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോർട്ട്. ശ്രീജിത്തിനെ ഹാജരാക്കിയപ്പോൾ മജിസ്ട്രേറ്റ് കാണാൻ വിസമ്മതിച്ചുവെന്ന പോലീസിന്റെ പരാതിയിലാണ് ഹൈക്കോടതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
ശ്രീജിത്തിനെ കാണാൻ മജിസ്ട്രേറ്റ് വിസമ്മതിച്ചു എന്നത് തെറ്റാണെന്നും മജിസ്ട്രേറ്റിനെ ഫോണിൽ വിളിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നും സംഭവത്തിൽ പറവൂർ മജിസ്ട്രേറ്റിനു വീഴ്ച പറ്റിയിട്ടില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. പോലീസിന്റെ ഭാഗത്തതാണ് വീഴ്ചയെന്ന് ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോർട്ട് വ്യക്തമാക്കി.
കേസിൽ ആലുവ റൂറൽ എസ്പിയായിരുന്ന എ.വി.ജോർജിനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബം ആരോപിച്ചു. കൊന്നവരെയും കൊല്ലിച്ചവരെയും പിടികൂടണമെന്നും സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വരാൻ സിബിഐ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
