ന്യൂഡൽഹി: സിനിമ തുടങ്ങുന്നതിനുമുൻപ് സിനിമാ തീയേറ്ററുകളിൽ ദേശീയഗാനം നിർബന്ധമല്ലെന്ന് സുപ്രീം കോടതി. 2016 നവംബറിലെ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ട് സുപ്രീം കോടതി വിധി. ഇക്കാര്യത്തിൽ കേന്ദ്ര മന്ത്രിതല സമിതിക്കു തീരുമാനമെടുക്കാം. ദേശീയഗാനം വേണമോ വേണ്ടയോ എന്നത് ഇനി തീയറ്ററുടമകൾക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കുന്നത് സംബന്ധിച്ചു സുപ്രീം കോടതി ഉത്തരവ് ഉടൻ നടപ്പാക്കേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു.
വിശാല ചർച്ചകൾക്ക് ശേഷമേ മാർഗനിർദേശങ്ങൾ രൂപീകരിക്കാനാകു. ഇതിനായി ആറുമാസത്തെ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു. മാർഗ നിർദേശങ്ങൾ രൂപീകരിച്ചാൽ ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ ഇറക്കുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ഉറപ്പു നൽകി. എന്നാൽ അംഗപരിമിതർ ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേൽക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് 2016 നവംബർ 30ന് സിനിമ തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കുകയും ദേശീയ ഗാനം വയ്ക്കുന്ന സമയത്ത് എഴുന്നേറ്റു നിൽക്കുകയും ചെയ്യണം എന്ന് ഉത്തരവിട്ടിരുന്നത്.

