പുതുരക്തം നീലരക്തം : അണ്ടർ-19 ലോകകപ്പിൽ ഇന്ത്യക്കു വിജയം

മൗണ്ട് മോംഗനുയി: ഓസ്ട്രേലിയയെ എട്ടു വിക്കറ്റിന് തോൽപ്പിച്ചു അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ വീണ്ടും ചാന്പ്യന്മാരായി. ഇത് നാലാം തവണയാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്.  ആദ്യം ബാറ്റ് ചെയ്ത ഓസീസ് 47.2 ഓവറിൽ 216 റണ്‍സിന് ഓൾഒൗട്ടായി. ഇന്ത്യ 38.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

മൻജോത് കൽറയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. 101 റണ്‍സുമായി പുറത്താകാതെ നിന്ന മൻജോത് ഫൈനലിന്‍റെ താരവുമായി. 102 പന്തിൽ എട്ട് ഫോറും രണ്ടു സിക്സും അടങ്ങിയതായിരുന്നു മൻജോതിന്‍റെ ഇന്നിംഗ്സ്. 47 റണ്‍സുമായി ഹാർവിക് ദേശായിയും പുറത്താകാതെ നിന്നു.

ആദ്യ ബാറ്റ് ചെയ്ത ഓസീസിന് വേണ്ടി ജൊനാദൻ മെർലോ മാത്രമാണ് പൊരുതിയത്. മർലോയുടെ 76 റണ്‍സ് മികവിലാണ് ഓസീസ് മാന്യമായ സ്കോർ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ശിവം മവി, കമലേഷ് നാഗർകോട്ടി, ഇഷാൻ പോറൽ, അൻകുൾ റോയ് എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

ലോകകപ്പിൽ മിന്നുന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ പുത്തൻ താരോദയം ശുബ്മാൻ ഗില്ലാണ് പ്ലെയർ ഓഫ് ദ ടൂർണമെന്‍റ്. ഗിൽ 374 റൺസാണ് ലോകകപ്പിൽ അടിച്ചു കൂട്ടിയത്. ഇതിൽ സെമിഫൈനലിൽ പാക്കിസ്ഥാനെതിരേ പൊരുതി നേടിയ സെഞ്ചുറിയും ഉൾപ്പെടുന്നുണ്ട്.

ദ്രാവിഡിന്റെ ശിക്ഷണത്തിലാണ് ഇത്തവണ ഇന്ത്യ വിജയം നേടിയത്. ഇതുനുമുമ്പ് 2000, 2008, 2012 എന്നീ വർഷങ്ങളിലും ഇന്ത്യ കിരീടം നേടിയിരുന്നു. 2018 ലെ ഈ വിജയത്തോടെ ഏറ്റവും കൂടുതൽ തവണ ലോക കിരീടം നേടുന്ന ടീം ആയി ഇന്ത്യ.

വിജയത്തെത്തുടർന്നു താരങ്ങൾക്കും കോച്ച് ദ്രാവിഡിനും 50 ലക്ഷം രൂപ പാരിധോഷികമായി ബിസിസിഐ പ്രഖ്യാപിച്ചു.

admin:
Related Post