നീറ്റ്-യുജി (NEET-UG) ചോദ്യക്കടലാസ് ചോർച്ചയിലും സിബിഎസ്ഇ (CBSE) മൂല്യനിർണ്ണയത്തിലെ അപാകതകളിലും പ്രതിഷേധിച്ച് ന്യൂഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖർ. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ, നടൻ ടൊവിനോ തോമസ്, നടി പാർവതി തിരുവോത്ത് എന്നിവരുൾപ്പെടെയുള്ളവരാണ് സോഷ്യൽ മീഡിയയിലൂടെ ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നടപടികൾക്കെതിരെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.
വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ നടക്കുന്ന ലാത്തിച്ചാർജ്ജ്, കണ്ണീർവാതക പ്രയോഗം, ഇന്റർനെറ്റ് നിരോധനം എന്നിവ ചൂണ്ടിക്കാട്ടിയാണ് വിസ്മയ മോഹൻലാൽ രംഗത്തെത്തിയത്.
“സമരക്കാരോട് യോജിക്കണമെന്നോ അവരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കണമെന്നോ ഇല്ല. എന്നാൽ പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ചിന്തിക്കണം. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?” – വിസ്മയ കുറിച്ചു.
സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് മേലുണ്ടായ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച നടൻ ടൊവിനോ തോമസ്, വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്ന് ഓർമ്മിപ്പിച്ചു. തനിക്ക് രാഷ്ട്രീയം മനുഷ്യത്വവും വിശ്വാസം സമാധാനവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജന്തർ മന്തറിൽ നിന്നുള്ള അതിദാരുണമായ ദൃശ്യങ്ങൾ പങ്കുവെച്ച നടി പാർവതി തിരുവോത്ത്, അടിച്ചമർത്തലുകൾക്കെതിരെ പ്രതികരിക്കാൻ വൈകിയാൽ നാളെ അത് നമുക്കും നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. ആഷിഖ് അബു, റിമ കല്ലിങ്കൽ തുടങ്ങിയ മറ്റു പ്രമുഖരും വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Vismaya Mohanlal, Tovino Thomas, and Parvathy Thiruvothu Voice Support for Delhi Student Protests



