ന്യൂഡൽഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവും എംപി യുമായ ശശി തരൂറിനെ പ്രതിയാക്കി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ആത്മഹത്യാപ്രേരണ, ഗാർഹികപീഢനം എന്നിവ ചുമത്തി ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ശശി തരൂരിനെതിരേ ചുമത്തിയിരിക്കുന്നത്.
2014 ജനുവരി 17നാണ് സുനന്ദ പുഷ്കറെ ഡൽഹിയിലെ ചാണക്യപുരിയിലുള്ള നക്ഷത്ര ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതെന്നാണ് ഡൽഹി പോലീസിന്‍റെ നിഗമനം. സുനന്ദയുടെ മുറിയിൽ നിന്നും ഉറക്കഗുളികകളും കണ്ടെത്തിയിരുന്നു.
അതേ സമയം യുക്തിക്കു നിരക്കാത്ത കുറ്റപത്രമാണു പൊലീസ് പുറത്തിറക്കിയിരിക്കുന്നതെന്നും ഇതിനെ ശക്തമായിത്തന്നെ നേരിടുമെന്നും ശശി തരൂർ പ്രതികരിച്ചു. കേസിൽ ഈമാസം 24ന് വീണ്ടും വാദം കേൾക്കും.