ഹണിക്കോളയും നറുനണ്ടി ചായയും – പുതിയ രുചി അനുഭവങ്ങളുമായി വനം വകുപ്പ്

kerala forestkerala forest

മുളയരി, ചാമ, പറണ്ടക്ക തുടങ്ങിയ പഴമയുടെ സ്വാതൂറുന്ന പായസങ്ങള്‍, നെയ്യാര്‍ സ്‌പെഷ്യല്‍ കരിമീന്‍ ഫ്രൈ എന്നിവ ഉള്‍പ്പെടെ വിവിധതരം രുചികളുടെ വിസ്മയം തീര്‍ത്തു ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ കേരള വനം വകുപ്പിന്റെ ഫുഡ് കോര്‍ട്ട്.

ഫുഡ് കോര്‍ട്ട് കൂടാതെ ശുദ്ധമായ കാട്ടുതേന്‍ ഉള്‍പ്പെടെയുള്ള വന വിഭവങ്ങളും വില്‍പനക്കായി വനശ്രീ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.

പരിസ്ഥിതി സൗഹൃദ ഹരിത ഭക്ഷണ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്ന വിഭവങ്ങളാണ് വനം വകുപ്പിന്റെ ഭക്ഷണശാലയിലെ  പ്രധാന ആകര്‍ഷണം. ഹണിക്കോളയും, നറുനണ്ടി ചായയും ഒരു പുതിയ രുചി അനുഭവം പ്രദാനം ചെയ്യും. കപ്പയും ഔഷധ ചമ്മന്തികളും നാടന്‍ മീന്‍കറിയും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പോഷകസമൃദ്ധവും സുസ്ഥിരവുമായ ഭക്ഷ്യക്രമത്തിനായി റാഗിയെ അടിസ്ഥാനമാക്കിയ വിഭവങ്ങളും സ്റ്റാളിന്റെ പ്രത്യേകതയാണ്.

വിവിധ വന ഡിവിഷനുകളില്‍ നിന്ന് ആദിവാസി/വന ഉദ്യോഗസ്ഥര്‍ ശേഖരിച്ച 150 ഓളം വരുന്ന വന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്പനയുമാണ് വനശ്രീ സ്റ്റാളില്‍  ഒരുക്കിയിട്ടുള്ളത്.

കേരളത്തിന്റെ വിവിധ പ്രദേശത്തു നിന്നുള്ള തേനുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍, ചന്ദനം, ചന്ദനത്തൈലം, തേയില, കാപ്പി, കറുത്ത കുന്തിരിക്കം, കുരുമുളക്, മറയൂര്‍ ശര്‍ക്കര. കുടംപുളി, ലക്ക, ഇഞ്ച, പുല്‍തൈലം തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ്  വനവികസന ഏജന്‍സിയായ വനശ്രീയുടെ സ്റ്റാളില്‍ വില്‍പനക്കായി ഒരുക്കിയിട്ടുള്ളത്.  

admin:
Related Post