
കൊച്ചി: പ്രമുഖ ക്യാൻസർ ചികിത്സാ വിദഗ്ധൻ ഡോ. വി. പി. ഗംഗാധരന് ജീവന് ഭീഷണി. 8.25 ലക്ഷം രൂപ ബ്ലഡ് മണിയായി നൽകിയില്ലെങ്കിൽ ഡോക്ടറെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണിക്കത്ത്. മുംബൈയിൽ നിന്ന് ‘സിറ്റിസൺ ഫോർ ജസ്റ്റിസ്’ എന്ന പേര് വ്യക്തമാക്കി അയച്ച കത്തിൽ, ഡോ. ഗംഗാധരന്റെ ചികിത്സാപ്പിഴവ് മൂലം ഒരു പെൺകുട്ടി മരിച്ചുവെന്നും, കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തുവെന്നും ആരോപണം. പെൺകുട്ടിയുടെ പിതാവ് നീതിക്കായി തങ്ങളെ സമീപിച്ചതായും കത്തിൽ പറയുന്നു.
മേയ് 17-ന് തപാൽ മുഖേന ലഭിച്ച കത്തിനെ തുടർന്ന് ഡോ. ഗംഗാധരൻ മരട് പൊലീസിൽ പരാതി നൽകി. മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കത്തിൽ നൽകിയ ക്യുആർ കോഡ് വഴി 8.25 ലക്ഷം രൂപ ബിറ്റ്കോയിനായി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പണം നൽകിയില്ലെങ്കിൽ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാകുമെന്ന് കത്തിൽ ഭീഷണി.