

മലയാളികളുടെ മനസിലേക്ക് ഒരു ചിത്രശലഭം ചിറകടിച്ച് പറന്നു വന്നിട്ട് ഇന്ന് 10 വർഷം. നിവിൻപോളിയെ സൂപ്പർഹിറ്റ് താരമാക്കിയ അൽഫോൻസ് പുത്രൻ ചിത്രം പ്രേമത്തിന് ഇന്ന് പത്ത് വയസു തികയുകയാണ്. അൽഫോൻസ് എന്ന സംവിധായകന്റെയും എഡിറ്ററിന്റെയും ക്രാഫ്റ്റ് പ്രകടമാക്കിയ ചിത്രം കൂടിയായിരുന്നു ‘പ്രേമം’. 17 പുതുമുഖങ്ങൾ അരങ്ങിലേക്ക് എത്തി വിസ്മയിച്ചത് ഒരു മഴക്കാലത്തിന്റെ ആരംഭത്തിൽ തന്നെ. നിവിൻപോളി, സിജു വിൽസൻ, ഗിരിരാജൻ കോഴിയായി എത്തിയ നടൻ ഷെറഫുദ്ധീൻ, അനുപമ പരമേശ്വരൻ, സായി പല്ലവി തുടങ്ങി പ്രേമത്തിലെ താരനിര എല്ലാം ഹിറ്റായി. ജാവ സിംപിളാണ്- പവർഫുൾ എന്ന റോളിലെത്തിയ നടൻ വിനയ് ഫോർട്ട് അധ്യാപക റോളിൽ അതിശയിപ്പിച്ച പ്രകടനം കാഴ്ചവച്ചു.
കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ നിവിൻ പോളിയെ ബ്ലോക്ക്ബസ്റ്റർ സ്റ്റാറാക്കി മാറ്റിയ ചിത്രമാണ് ‘പ്രേമം’. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്കായി പ്രേമം മാറി. മൂന്നു കാലഘട്ടത്തിലെ ജോർജ് എന്ന കഥാപാത്രത്തിന്റെ പ്രേമകാലം നിവിൻ സ്ക്രീനിലേക്ക് പകർത്തി. ഒരുപാട് അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നു ജോർജിന്റേത്. പ്രണയവും വിരഹവും നിരാശയും കലിപ്പുമൊക്കെ അനായാസമായി നിവിൻ പകർന്നാടി. നിവിൻ പോളിയെന്ന നടന്റെ താരമൂല്യം കുത്തനെ ഉയർത്താനും ‘പ്രേമ’ത്തിനായി. സെൻസർ കോപ്പി ലീക്കായില്ലായിരുന്നെങ്കിൽ ആ വർഷത്തെ ഇൻഡസ്ട്രി ഹിറ്റായി മാറേണ്ടിയിരുന്ന ചിത്രമായിരുന്നു ‘പ്രേമം’. സെൻസർ കോപ്പി വിവാദം പിന്നീട് തരുൺ മൂർത്തിയുടെ ആദ്യ ചിത്രമായ ‘ഓപ്പറേഷൻ ജാവ’യിലെ പ്രധാനപ്പെട്ട ഒരു പ്ലോട്ടായി മാറുകയും ചെയ്തു. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. ‘ആലുവാ പുഴയുടെ തീരത്ത്’ എന്ന പാട്ടായിരുന്നു ആദ്യം പുറത്തിറങ്ങിയത്. നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ് എന്ന കഥാപാത്രത്തിന്റേയും അനുപമ പരമേശ്വരൻ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന്റേയും സ്‌കൂള്‍ കാല പ്രണയമായിരുന്നു ഈ ഗാനത്തിന്റെ പശ്ചാത്തലം. ചുരുണ്ട മുടി മുന്നിലേക്കിട്ടു നടക്കുന്ന മേരിയുടെ പിന്നാലെയായിരുന്നു അന്ന് യുവത്വം മുഴുവനും.
ten years since the release of Premam