

മലപ്പുറം: നിലമ്പൂരിൽ ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ലെന്ന് ഹിമവൽ ഭദ്രാനന്ദ. നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ ആണെന്ന് പറഞ്ഞ ഹിമവൽ ഭദ്രാനന്ദ ഇതിന് പിന്നിൽ ബിജെപി ആണോ എന്ന് സംശയിക്കുന്നതായും പറഞ്ഞു. നിലമ്പൂരിലെ ഹിന്ദുമഹാസഭയുടെ സ്ഥാനാർത്ഥി പിന്മാറിയത് ബിജെപി നേതാക്കളുടെ ഭീഷണിമൂലമാണെന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു. കഴിഞ്ഞദിവസം സിപിഐഎം നേതാവ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയ അഖിലഭാരത ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ് നാഥ് എൽഡിഎഫിന് പ്രഖ്യാപിച്ചിരുന്നു. അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാർലമെന്റ്റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളിൽ എൽഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോൾ പിന്തുടർന്ന് വരുന്നത്. ഹിന്ദു മഹാസഭാ ഒരു രാഷ്ട്രീയ പാർട്ടിയാണ് അല്ലാതെ മത സംഘടനയല്ല. ബിജെപിയെ പിന്തുണച്ചുകൊണ്ടല്ല അഖിലഭാരത ഹിന്ദു മഹാസഭാ പ്രവർത്തിക്കുന്നതെന്നും വാജ്‌പേയ് മന്ത്രിസഭയുടെ കാലത്ത് തന്നെ ബിജെപിയുമായുള്ള എല്ലാബന്ധങ്ങളും ഹിന്ദു മഹാസഭ വിട്ടുകഴിഞ്ഞുവെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞിരുന്നു.
എൽഡിഎഫിന് പിന്തുണ അറിയിച്ചത് ഹിന്ദുമഹാ സഭയുടെ പേര് പറഞ്ഞു നടക്കുന്നത് വ്യാജമാണെന്നാണ് ഹിമവൽ ഭദ്രാനന്ദയുടെ ആരോപണം. ഹിന്ദുമഹാസഭയുടെ സ്ഥാനാർത്ഥി പിന്മാറിയത് ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസിന്റെയും കെ ഗോപാലകൃഷ്ണന്റെയും ഭീഷണി കൊണ്ടാണെന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു. സംഘടനയ്ക്ക് നിലമ്പൂരിൽ ഇരുപതിനായിരത്തോളം വോട്ടുകൾ ഉണ്ടെന്നും പ്രവർത്തകരോട് മനസ്സാക്ഷി വോട്ട് ചെയ്യാനും ആഹ്വാനം ചെയ്തുവെന്നും ഹിമവൽ ഭദ്രാനന്ദ പ്രതികരിക്കുന്നത്.
Nilambur election swami