പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ്: അക്ഷയ സെന്റർ ജീവനക്കാരി കസ്റ്റഡിയിൽ

ss

പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിർമിച്ച കേസിൽ പത്തനംതിട്ട പൊലീസ് നെയ്യാറ്റിൻകര സ്വദേശിനിയായ അക്ഷയ സെന്റർ ജീവനക്കാരി ഗ്രീഷ്മയെ കസ്റ്റഡിയിലെടുത്തു. ഗ്രീഷ്മ പൊലീസിനോട് കുറ്റം സമ്മതിച്ചു. വിദ്യാർത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നൽകാൻ ഏൽപ്പിച്ചിരുന്നെങ്കിലും, അപേക്ഷിക്കാൻ മറന്നുപോയെന്നും പിന്നീട് വ്യാജ ഹാൾ ടിക്കറ്റ് തയ്യാറാക്കി നൽകുകയായിരുന്നുവെന്നും ഗ്രീഷ്മ മൊഴി നൽകി.

വ്യാജ ഹാൾ ടിക്കറ്റുമായി പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്കൂളിൽ പരീക്ഷ എഴുതാൻ എത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ 20-കാരനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്റെ പരാതിയെ തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ, വിദ്യാർത്ഥിയും അമ്മയും അക്ഷയ സെന്റർ ജീവനക്കാരിയാണ് വ്യാജ ഹാൾ ടിക്കറ്റ് നൽകിയതെന്നും കൃത്രിമത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും മൊഴി നൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നെയ്യാറ്റിൻകരയിലെ അക്ഷയ സെന്ററിൽ പരിശോധന നടത്തി ഗ്രീഷ്മയെ ചോദ്യം ചെയ്തു.

പരീക്ഷാ കേന്ദ്രത്തിൽ ആദ്യ പരിശോധനയിൽ തന്നെ ഹാൾ ടിക്കറ്റിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. വിദ്യാർത്ഥിയെ ഒരു മണിക്കൂർ പരീക്ഷ എഴുതാൻ അനുവദിച്ചെങ്കിലും, ഹാൾ ടിക്കറ്റിലെ റോൾ നമ്പർ ഉപയോഗിച്ച് മറ്റൊരു വിദ്യാർത്ഥി തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതുന്നതായി കണ്ടെത്തി. തുടർന്ന് വിദ്യാർത്ഥിയുടെ പരീക്ഷ നിർത്തിവെച്ച് പരീക്ഷാ കേന്ദ്രത്തിന്റെ ചുമതലക്കാരൻ പൊലീസിൽ പരാതി നൽകി. കേസിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണ്.

admin:
Related Post