

ജനസംഖ്യാ വര്‍ദ്ധനവും അതിന് ആനുപാതികമായ വികസന പ്രവര്‍ത്തനങ്ങളും നമുക്ക് ഒഴിവാക്കുവാന്‍ കഴിയില്ലെങ്കിലും പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള വികസനം നമ്മെ പിന്നോട്ട് നയിക്കും എന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍.
ലോക പരസ്ഥിതിദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം പി.ടി.പി. നഗര്‍, അരണ്യം ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട് ഓരോ വര്‍ഷവും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. എന്നാല്‍ നമ്മള്‍ ആശിച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മന്ത്രി പറഞ്ഞു.
‘സമയം തെറ്റിയെത്തുന്ന കാലവര്‍ഷം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങള്‍ ജീവന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുകയാണ്. പല സ്വാഭാവിക ആവാസവ്യവസ്ഥകളും ഇന്ന് വന്‍തോതിലുള്ള പ്ലാസ്റ്റിക് മലിനീകരണത്തിന് വിധേയമാണ്. നദികളിലൂടെ അവ കടലില്‍ എത്തി അവിടെ പ്ലാസ്റ്റിക് ദ്വീപുകള്‍ തന്നെ രൂപപ്പെട്ടിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
കൂടാതെ മനുഷ്യ-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും എന്നാല്‍ ഇവയൊക്കെ മറികടക്കാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ വന്യജീവികള്‍ കൈക്കൊള്ളാറണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ വനം മന്ത്രി വകുപ്പിന്റെ 12 ഓണ്‍ലൈന്‍ സേവനങ്ങള്‍ അടങ്ങിയ ഇ-ഗവേണന്‍സ് ഡിജിറ്റല്‍ സ്യൂട്ട്റിലീസ് ചെയ്തു. വകുപ്പിന്റെ നേട്ടങ്ങളുടെ പുസ്തകം, അരണ്യം പരിസ്ഥിതിദിന പ്രത്യേക പതിപ്പ്, വിത്തൂട്ട് കൈപുസ്തകം, സോളാര്‍ ഫെൻസിംഗുമായിബന്ധപ്പെട്ട കൈപുസ്തകം എന്നിവയും അദ്ദേഹം പ്രകാശനം ചെയ്തു.
പ്ലാസ്റ്റിക്കിനെതിരായുള്ള പോരാട്ടം കൂട്ടായി നടത്തണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ. വി.കെ. പ്രശാന്ത് പറഞ്ഞു.
പരിസ്ഥതിദിനവുമായി ബന്ധപ്പെട്ട് കേരള സര്‍വ്വകലാശാല അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പ് അസി. പ്രൊഫസര്‍ ഡോ. സുവര്‍ണ്ണാദേവി എസ്. വിഷയാവതരണം നടത്തി.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ്. ജി. കൃഷ്ണന്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ.പി. പുകഴേന്തി, എല്‍. ചന്ദ്രശേഖര്‍, ജസ്റ്റിന്‍ മോഹന്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (എച്ച്.ആര്‍.ഡി.) ഡി.കെ. വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.