

നടൻ കൃഷ്ണകുമാറിനും മകൾ ദിയക്കുമെതിരെ നടത്തിയ തട്ടിക്കൊണ്ടു പോകൽ പരാതി നാടകം. തെളിവുകൾ താരം പുറത്ത് വിട്ടതോടെ ജീവനക്കാർ പറയുന്നത് കളവാണെന്ന നിഗമനത്തിലാണ് പൊലീസ്. പരാതിക്കാരിക്കാരായ മൂന്ന് വനിതാ ജീവനക്കാരെ കൃഷ്ണകുമാറിന്റെ കാറിൽ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ചില ദൃശ്യമാധ്യമങ്ങൾ പുറത്തുവിട്ടു. എന്നാൽ ഇതിൽ ബലപ്രയോഗം നടന്നതായി യാതൊരു സൂചനയുമില്ല. കൃഷ്ണകുമാറിന്റെ മക്കൾ അടക്കമുള്ള സ്ത്രീകളും വാഹനത്തിൽ ഇവർക്കൊപ്പമുണ്ട്. രണ്ടു ജീവനക്കാർ കാറിൽ കയറുന്നതും ഒരു സ്ത്രീ സ്വന്തം സ്‌കൂട്ടിൽ വാഹനത്തിന് പിന്നാലെ പോവുന്നതും ദൃശ്യങ്ങളിൽ കാണാം.വടിയാറിലെ ദിയയുടെ ഫ്‌ളാറ്റിൽ നിന്നാണ് ഇവരെ കൊണ്ടുപോകുന്നത്. ജീവനക്കാർ മ്യൂസിയം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നതു പോലെ ബലപ്രയോഗം നടത്തി തട്ടിക്കൊണ്ടുപോകുന്നതായി ഈ ദൃശ്യങ്ങളിൽ കാണുന്നില്ല.
സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് സംസാരിക്കാനായി ആദ്യം ദിയ കൃഷ്ണയുടെ ഫ്‌ളാറ്റിലേക്കാണ് ജീവനക്കാർ വരുന്നത്. കൃഷ്ണകുമാറും ഭാര്യയും നാലു മക്കളും ഈ സമയം ഇവിടെയുണ്ടായിരുന്നു. സംസാരത്തിനിടെ ഒച്ച ഉയർന്നപ്പോൾ ഫ്‌ളാറ്റിലെ റെസിഡൻസ് അസോസിയേഷൻ ഭാരവാഹി ബുദ്ധിമുട്ട് പ്രകടിപ്പിച്ചതോടെയാണ് ഇവരെ കൃഷ്ണകുമാറിന്റെ അമ്പലംമുക്കിലുള്ള ഓഫീലേക്ക് കൊണ്ടുപോയത്. ഇതാണ് തട്ടിക്കൊണ്ട് പോയി ബന്ധിയാക്കിയതായി ജീവനക്കാർ ആരോപിക്കുന്നത്. ഇവർക്ക് ബിരിയാണി അടക്കം ഭക്ഷണവും നൽകി മാന്യമായി സംസാരിച്ചാണ് വിട്ടയച്ചതെന്നും കൃഷ്ണകുമാർ പ്രതികരിക്കുന്നു, സാമ്പത്തിക തട്ടിപ്പ് നടത്തി ആ പണം ജീവനക്കാർ തുല്യമായി വീതിച്ചെന്ന് പറയുന്ന വീഡിയോ ദിയ കൃഷ്ണ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പോലും നേരിട്ട് വിളിയെത്തി പരാതിയിൽ പിന്തുണ അറിയിച്ചിട്ടുമുണ്ട്. ജീവനക്കാരുടെ പരാതി വ്യാജമെന്ന നിലപാടിലാണ് പൊലീസും മുന്നോട്ട് പോകുന്നത്.
Diya krishnakumar case